ന്യൂഡൽഹി: കോടതി വിചാരിച്ചാലും മന്ത്രിമാരുടെ നാക്കിനു കടിഞ്ഞാണിടാനാവില്ലെന്നു സുപ്രീം കോടതി. പ്രത്യേക നടപടി ചട്ടത്തിലൂടെയോ നിയമം മുഖേനെയോ സർക്കാരാണ് നടപടിയെടുക്കേണ്ടതെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. പെന്പിളൈ ഒരുമൈ നേതാക്കൾക്കെതിരേ മന്ത്രി എം.എം. മണിയും ബുലന്ദ് ഷഹർ കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടി നേതാവ് അസം ഖാനും നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരേ നൽകിയ ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.
ആരുടെയെങ്കിലും മൗലികാവകാശ ലംഘനങ്ങളുടെ പേരിലുള്ള പരാതികളില്ലെങ്കിൽ അവ പരിശോധിക്കാനും നടപടിയെടുക്കാനുമാവില്ല. അല്ലാതെ മന്ത്രിമാരാണെങ്കിലും പ്രതിപക്ഷമാണെങ്കിലും അവർ നടത്തുന്ന പ്രസംഗങ്ങൾ തടയാനോ മാർഗനിർദേശങ്ങൾ ഏർപ്പെടുത്താനോ ആവില്ല. കോടതി ഏതെങ്കിലും വിധത്തിൽ മാർഗനിർദേശങ്ങൾ ഉണ്ടാക്കിയാൽ അതു പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി മാറാം.
ഭരണഘടനാ പരമായ രീതിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നവർ അതിന്റെ അന്തസത്ത വിട്ടു പെരുമാറരുതെന്നു തങ്ങൾക്കു പറയാനാവും. ഇടിച്ചു താഴ്ത്തിയുള്ള പ്രസ്താവന നടത്തുന്നത് വിലക്കാനാകും. എന്നാൽ, ഇത്തരം വിഷയങ്ങളിൽ സർക്കാരാണ് അവരുടേതായ രീതിയിൽ നടപടികളെടുക്കേണ്ടത്. സർക്കാരുകൾ അവരുടേതായ രീതിയിൽ മാർഗനിർദേശങ്ങൾ ഉണ്ടാക്കിയാൽ അതിലെ ലംഘനത്തിന്റെ പേരിൽ തങ്ങൾക്കും നടപടിയെടുക്കാനാവുമെന്നും ജസ്റ്റീസ് മിശ്ര വിശദമാക്കി. കേസിൽ വാദം തുടരും.
നാക്കിനു വിലങ്ങില്ല; മന്ത്രി മണിക്ക് സുപ്രീം കോടതിയുടെ ക്ലീൻ ചിറ്റ്
01:00 AM Jan 23, 2020 | Deepika.com