മംഗളൂരു: വിമാനത്താവളത്തില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി. മണിപ്പാല്‍ സ്വദേശി ആദിത്യ റാവു (36)വാണ് ഇന്നലെ പുലര്‍ച്ചെ ബംഗളൂരുവിലെ ഡിജി ആൻഡ് ഐജിപി ഓഫീസിലെത്തി കീഴടങ്ങിയത്. ഹൽസൂർ ഗേറ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്ത ഇയാളെ എംഎസ് രാമയ്യ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം മംഗളൂരു നോർത്ത് എസിപി ബെല്ലിയപ്പയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കൈമാറി.
കോടതിയുടെ അനുമതിയോടെയാണ് പ്രതിയെ കൈമാറിയത്. ഇന്നലെ രാത്രി ഒൻപതോടെ ബംഗളൂരുവിൽനിന്ന് വിമാനത്തിൽ മംഗളൂരുവിലെത്തിച്ച ആദിത്യ റാവുവിനെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം.
എന്‍ജിനിയറിംഗ്, എംബിഎ ബിരുദധാരിയായ ആദിത്യറാവു 2018-ല്‍ ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ്ഭീഷണി മുഴക്കിയതിന് ആറുമാസത്തെ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വ്യോമയാന വകുപ്പിലെ ചില ഉദ്യോഗസ്ഥരുമായുള്ള ശത്രുതകൊണ്ടാണ് സ്ഥിരമായി വിമാനത്താവളങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നതെന്നാണ് ഇയാള്‍ മൊഴിനൽകിയത്. ബംഗളൂരു വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ജോലി ലഭിക്കുന്നതിനായി ഇയാൾ അപേക്ഷ നൽകിയിരുന്നു. ചില രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അന്ന് ബംഗളൂരു വിമാനത്താവളത്തിലേക്കു വിളിച്ച് ബോംബ് ഭീഷണി മുഴക്കിയത്.
റെയില്‍വേ സ്റ്റേഷനിൽ തന്റെ ലഗേജിന് അധിക തുക ഈടാക്കിയതിന്റെ പേരിലും ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയിരുന്നു.
ബംഗളൂരുവിൽ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്ന ഇയാൾ ആ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യേണ്ടിവന്നതെന്നും പറയുന്നു. ഇതിനിടയില്‍ ഒരു ലാപ്ടോപ് മോഷണക്കേസിലും ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മംഗളൂരു വിമാനത്താവളത്തിലെ കെഞ്ചാർ ടെർമിനലിലെ ടിക്കറ്റ് കൗണ്ടറിനു സമീപം ലാപ്ടോപ് ബാഗിലാക്കിയ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. സ്ഫോടനം നടത്താൻ കണക്ട് ചെയ്യാത്തനിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗ് സെക്യൂരിറ്റി ജീവനക്കാര്‍ പോലീസിന് കൈമാറുകയായിരുന്നു. ബാഗ് വച്ചയാളുടെ ദൃശ്യങ്ങൾ വിമാനത്താവളത്തിലെ കാമറയിൽ പതിഞ്ഞത് പോലീസ് പുറത്തുവിട്ടിരുന്നു. രാവിലെ 8.45 ന് ഓട്ടോയിലെത്തിയ ഇയാൾ സ്ഫോടകവസ്തുക്കളടങ്ങിയ ബാഗ് ടിക്കറ്റ് കൗണ്ടറിനു സമീപം ഉപേക്ഷിച്ച് തിരികെ ഓട്ടോയിൽ കയറി പോകുകയായിരുന്നു.
മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച ആൾ കീഴടങ്ങി
01:00 AM Jan 23, 2020 | Deepika.com