ന്യൂഡൽഹി: നിയമസഭ സ്പീക്കറും രാഷ്ട്രീയ പാർട്ടിയുടെ അംഗമായതിനാൽ എംഎൽഎമാരുടെ അയോഗ്യത വിഷയത്തിൽ തീരുമാനമെടുക്കാനുള്ള സ്പീക്കറുടെ അധികാരം പാർലമെന്റ് പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി. അയോഗ്യത വിഷയത്തിൽ തീരുമാനമെടുക്കുന്നതിനു വിരമിച്ച ജഡ്ജിമാരെ ഉൾപ്പെടുത്തിയുള്ള സ്ഥിരമായ സ്വതന്ത്ര സംവിധാനം കൊണ്ടുവരണമെന്നും അതിനായി ആവശ്യമായ ഭരണഘടനാ ഭേദഗതി വരുത്തണമെന്നും ജസ്റ്റീസ് രോഹിൻടണ് നരിമാൻ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. മണിപ്പൂരിലെ കോണ്ഗ്രസ് എംഎൽഎയുടെ അയോഗ്യത വിഷയത്തിൽ തീരുമാനമെടുക്കാത്ത സ്പീക്കർക്കെതിരേ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്.
ഒഴിവാക്കാനാവാത്ത മറ്റ് കാരണങ്ങളൊന്നുമില്ലെങ്കിൽ സ്പീക്കർ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ പറയുന്ന വിധത്തിൽ ഒരു ട്രൈബ്യൂണലായാണ് സ്പീക്കർ ഇക്കാര്യത്തിൽ പ്രവർത്തിക്കേണ്ടത്. അതിനാൽ വസ്തുത പരിശോധിക്കാനുള്ള കാലതാമസം അടക്കം പരാതിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മാത്രമേ അയോഗ്യത വിഷയത്തിൽ തീരുമാനമെടുക്കുന്നതു വൈകിപ്പിക്കാൻ പാടുള്ളൂ. ലോക്സഭയിലും നിയമസഭകളിലും അംഗങ്ങളായവർക്ക് അഞ്ച് വർഷത്തെ കാലാവധിയാണുള്ളതെങ്കിലും അയോഗ്യതയ്ക്കു കാരണമായെന്നു വ്യക്തമായി കഴിഞ്ഞാൽ അവരിൽ ആരും ഒരു ദിവസം പോലും എംപി/ എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും ജസ്റ്റീസുമാരായ നരിമാൻ, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു.
ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി തുടരുന്പോൾ സ്പീക്കർക്ക് ഇത്തരം സന്ദർഭങ്ങളിൽ പൂർണ നിഷ്പക്ഷനായി മാറുമെന്നു കരുതാനാവില്ല. സ്പീക്കർ എടുക്കുന്ന അയോഗ്യത തീരുമാനം നിഷ്പക്ഷമാണെന്നും പറയാനാവില്ല. അതിനാൽ പാർലമെന്റ് വളരെ ഗൗരവമായി ഈ വിഷയം പരിശോധിക്കണം. ലോക്സഭ/ നിയമസഭ സ്പീക്കർമാർക്ക് പകരം സുപ്രീം കോടതിയിൽ നിന്നോ ഹൈക്കോടതികളിൽ നിന്നോ വിരമിച്ച ജഡ്ജിമാർ അടങ്ങുന്ന സമിതിയോ അതിനു സമാനമായ സ്വതന്ത്ര സമിതി അർധ ജുഡീഷലായുള്ള കാര്യങ്ങൾ ചെയ്യുയാണ് വേണ്ടതെന്നും കോടതി വിശദമാക്കി.
മണിപ്പൂരിൽ കോണ്ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ശ്യാംകുമാർ ബിജെപിയിലേക്കു ചേക്കേറുകയും മന്ത്രിയാകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ശ്യാംകുമാറിനെ അയോഗ്യനാക്കാൻ കോണ്ഗ്രസ് നിയമസഭ സ്പീക്കർക്ക് കത്ത് നൽകി.
ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിനെ ചോദ്യം ചെയ്തു നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഇക്കാര്യത്തിൽ നാലാഴ്ചയക്കകം തീരുമാനമെടുക്കാൻ കോടതി നിയമസഭ സ്പീക്കറോടു നിർദേശിച്ചു.നാലാഴ്ചയ്ക്കുള്ളിൽ സ്പീക്കർ തീരുമാനമെടുത്തില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാനും കോണ്ഗ്രസ് എംഎൽഎമാരായ ഫജുർ റഹീം, കെ. മേഘചന്ദ്ര എന്നിവർക്ക് കോടതി അനുമതി നൽകി. നേരത്തെ ഇതു സംബന്ധിച്ച ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് പരാതിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ജിജി ലൂക്കോസ്
എംഎൽഎമാരുടെ അയോഗ്യത; സ്പീക്കറുടെ അധികാരം പാർലമെന്റ് പുനഃപരിശോധിക്കണമെന്നു സുപ്രീംകോടതി
12:01 AM Jan 22, 2020 | Deepika.com