ന്യൂഡൽഹി: മൂന്നാഴ്ചത്തെ ജയിൽ വാസത്തിനുശേഷം ജാമ്യം നൽകി പുറത്തു വിട്ടപ്പോൾ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് മുന്നിൽ വച്ച കർശന വ്യവസ്ഥകളിൽ ഉപാധികളോടെ ഇളവ് നൽകി ഡൽഹി കോടതി.
നാലാഴ്ചത്തേക്ക് ഡൽഹിയിലേക്ക് കടക്കരുതെന്ന ജാമ്യ വ്യവസ്ഥകൾക്കാണ് ഇളവ് നൽകിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചതിന്റെ പേരിൽ 27 ദിവസം ജയിലിൽ കഴിഞ്ഞ ചന്ദ്രശേഖറിന്റെ കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യ വ്യവസ്ഥകളിൽ ഇളവ് തേടി ആസാദ് കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയായിരുന്നു.
ഇളവുകൾ അനുവദിച്ച കോടതിയുടെ പുതിയ നടപടിയോട് ഭരണഘടനാ വിജയം എന്നാണ് ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചത്. ഇനി എന്നെ കാണാൻ കാത്തിരിക്കുന്ന ഡൽഹിയിലെ സഹോദരങ്ങളെ തടസമില്ലാതെ സന്ദർശിക്കാം. അവരുടെ പ്രശ്നങ്ങൾ കേട്ട് അവരെ സഹായിക്കാനും കഴിയും.
രാജ്യത്തെ പലതായി പിച്ചിക്കീറുന്ന ബിജെപി ഡൽഹിയിൽ അധികാരത്തിൽ എത്താതെ നോക്കുക എന്നതാണ് ഇനിയുള്ള തന്റെ ലക്ഷ്യമെന്നും ആസാദ് പറഞ്ഞു.
ഏറ്റവും ശ്രദ്ധേയമായി, ഇന്നലത്തെ വിധിയുടെ അനുബന്ധക്കുറിപ്പിൽ എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും ജഡ്ജി കാമിനി ലാവ് കുറിച്ചു. അത് നമ്മൾ ഭരണഘടനാ ദിനത്തിൽ എടുത്ത തീരുമാനം ആണെന്നും ഭരണഘടനയുടെ ആമുഖം ഹൃദയത്തിൽ സൂക്ഷിക്കണമെന്നുമായിരുന്ന ജഡ്ജിയുടെ നിർദേശം. ജനാധിപത്യ സംവിധാനത്തിൽ ഏറ്റവും വലിയ ആഘോഷം തെരഞ്ഞെടുപ്പ് പ്രക്രിയ ആണെന്നും. തെരഞ്ഞെടുപ്പിൽ പരമാവധി പങ്കാളിത്തം ഉണ്ടാകണം. ആസാദിനും അതിന് അവസരം ലഭിക്കണമെന്നും ഇളവുകൾ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ ജഡ്ജി ചൂണ്ടിക്കാട്ടി.
സെബി മാത്യു
ഡൽഹിയിലേക്കു വരാം, വിലക്ക് നീക്കി കോടതി; ഭരണഘടനാവിജയമെന്നു ചന്ദ്രശേഖർ ആസാദ്
12:01 AM Jan 22, 2020 | Deepika.com