മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ ഉഗ്രശേഷിയുള്ള ബോംബ് നിർമാണത്തിനുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തി. കെഞ്ചാർ ടെർമിനലിലെ ടിക്കറ്റ് കൗണ്ടറിനു സമീപമാണു ലാപ്ടോപ് ബാഗിലാക്കിയ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
സ്ഫോടനം നടത്താൻ കണക്ട് ചെയ്യാത്ത നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ കൗണ്ടറിലെ സെക്യൂരിറ്റി ജീവനക്കാര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗ് പോലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നു വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കെഞ്ചാറിലെ തുറന്ന മൈതാനത്തു വൈകുന്നേരം അഞ്ചരയോടെ ഇതു നിർവീര്യമാക്കി.
വിമാനത്താവളത്തില്‍ കണ്ടെത്തിയ ബാഗ് കൊണ്ടുവന്നു വച്ച ആളിന്റെ ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ കാമറയില്‍ പതിഞ്ഞത് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കറുത്ത പാന്റ്സും വെള്ള ഷർട്ടും വെള്ള തൊപ്പിയും ധരിച്ച മധ്യവയസ്കന്റേതാണു ദൃശ്യം. രാവിലെ എട്ടേമുക്കാലോടെ ഓട്ടോയിൽ എത്തിയ ഇയാൾ സ്ഫോടക വസ്തുക്കൾ അടങ്ങിയ ബാഗ് ടിക്കറ്റ് കൗണ്ടറിനു സമീപം ഉപേക്ഷിച്ചു തിരികെ ഓട്ടോയിൽ കയറി പോവുകയായിരുന്നു.
മൂന്നു പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നതെന്നു കമ്മീഷണർ അറിയിച്ചു. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലും മംഗളൂരു നഗരത്തിലും സുരക്ഷ ശക്തമാക്കി.
മംഗളൂരു വിമാനത്താവളത്തില്‍ ബാഗില്‍ സ്ഫോടകവസ്തുക്കൾ
12:42 AM Jan 21, 2020 | Deepika.com