ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷൻ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ ഭരണഘടനാപരമായ പ്രശ്നങ്ങളുള്ളതിനാൽ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ ആവശ്യപ്പെട്ടു. മാർച്ചിൽ അടുത്ത വാദം കേൾക്കുന്പോൾ കോടതി ഇക്കാര്യം പരിഗണിക്കും.
ന്യൂനപക്ഷങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾക്കു വേണ്ടി നികുതിപ്പണം ചെലവിടുന്നതു ഭൂരിപക്ഷ സമുദായങ്ങളോടുള്ള വിവേചനം ആണെന്ന് അവകാശപ്പെട്ടാണ് സനാതൻ വേദിക് ധരം എന്ന ഹൈന്ദവ സംഘടനയുടെ അനുയായികളെന്നു പറയുന്ന ആറു പേർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റീസുമാരായ ആർ.എഫ്. നരിമാൻ, എസ്.ആർ. ഭട്ട് എന്നിവരുടെ ബെഞ്ചാണ് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്. അറ്റോർണി ജനറലിന്റെ അഭിപ്രായം തേടിയപ്പോഴാണു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടേണ്ട വിഷയമാണെന്ന് കെ.കെ. വേണുഗോപാൽ വ്യക്തമാക്കിയത്.
കോടതിയിൽ പരിഗണനയിലുള്ള ഹർജിയെക്കുറിച്ചു തത്കാലം പ്രതികരിക്കുന്നില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ ദീപികയോടു പറഞ്ഞു. കമ്മീഷന്റെ അഭിപ്രായം കോടതി തേടിയാൽ ഉചിതമായ മറുപടി പിന്നീടു നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർലമെന്റ് പാസാക്കിയ 1992ലെ നിയമം അനുസരിച്ചു രൂപീകരിച്ചതാണു ദേശീയ ന്യൂനപക്ഷ കമ്മീഷൻ. അനീതികൾ, അക്രമങ്ങൾ, പിന്നോക്കാവസ്ഥ തുടങ്ങി രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാനായാണ് 1992ൽ പ്രത്യേക നിയമനിർമാണത്തിലൂടെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ചത്. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും തുല്യ അവസരങ്ങളും തുല്യനീതിയും ഉറപ്പാക്കാനായിരുന്നു ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക കമ്മീഷന്റെ രൂപീകരണം.
ഭരണഘടനയുടെ 14, 15, 27 അനുച്ഛേദങ്ങളുടെ ലംഘനമാണു ന്യൂനപക്ഷ സമുദായങ്ങൾക്കായി നൽകുന്ന പ്രത്യേക പദ്ധതികളെന്നാണു പരാതിക്കാരുടെ ഹർജിയിലെ വാദം. മതത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം ഭൂരിപക്ഷ സമുദായത്തോടു വിവേചനം കാട്ടുന്നതിനെതിരേയാണു പരാതിയെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ വിഷ്ണു ശങ്കർ ജയിൻ പറഞ്ഞു. ഇന്ത്യയുടെ അഖണ്ഡതയ്ക്കു ഭീഷണിയാണു ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന നടപടികളെന്നും ഹർജിയിൽ അവകാശപ്പെട്ടു.
ജോർജ് കള്ളിവയലിൽ
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: ഹർജിയിൽ കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്
12:14 AM Jan 21, 2020 | Deepika.com