ന്യൂഡൽഹി: പാർലമെന്റ് മോശം നിയമങ്ങൾ നിർമിച്ചാൽ നിയമനിർമാതാക്കൾ ചെയ്യേണ്ട ത് ജഡ്ജിമാർ ചെയ്യുമെന്ന് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി. മോശം നിയമങ്ങൾ കോടതിയിൽ അവസാനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർലമെന്റ് 2020 എന്ന വിഷയത്തിൽ ഡൽഹിയിൽ നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ രാജ്യസഭാ അധ്യക്ഷൻ കൂടിയായ അദ്ദേഹം. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഹമീദ് അൻസാരി പ്രസംഗിച്ചതെങ്കിലും ഏതെങ്കിലും നിയമത്തിന്റെ പേരെടുത്തു പറയാൻ തയാറായില്ല.
ഒരു മോശം നിയമമുണ്ടായാൽ അത് ഉടൻ അല്ലെങ്കിൽ താമസിച്ചാണെങ്കിലും ഹൈക്കോടതികളിലോ സുപ്രീം കോടതിയിലോ അവ അവസാനിക്കും. പാർലമെന്റ് ചെയ്യേണ്ട കാര്യങ്ങൾ ജഡ്ജിമാർ നിർവഹിക്കും. അങ്ങനെ തെറ്റ് തിരുത്തപ്പെടുമെന്നും ഹമീദ് അൻസാരി പറഞ്ഞു. ഏതെങ്കിലും നിയമമോ ചട്ടമോ രൂപപ്പെടുത്തുന്നതിനായി ചർച്ചയ്ക്ക് ധാരാളം സമയം ആവശ്യമാണ്. എന്നാൽ, പാർലമെന്റും അസംബ്ലിയുമൊക്കെ ഇന്ന് ഒരു ആചാരമായി മാറിയിരിക്കുന്നു. അവിടെ നിങ്ങൾ കണ്ടുമുട്ടുന്നു, കുറച്ചു കാര്യങ്ങൾ പറയുന്നു, കുറച്ച് ദിവസം ഒരുമിച്ച് താമസിക്കുന്നു, പോകുന്നു. ഇതാണു നടക്കുന്നതെന്നും അൻസാരി വിമർശിച്ചു.
മോശം നിയമങ്ങൾ ജഡ്ജിമാർ റദ്ദാക്കുമെന്ന് ഹമീദ് അൻസാരി
12:27 AM Jan 20, 2020 | Deepika.com