ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹിയിലെ ജനങ്ങളുടെ മുന്പിൽ വന്പൻ വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി. വീണ്ടും അധികാരത്തിലെത്തിയാൽ സൗജന്യ വൈദ്യുതി, 24 മണിക്കൂറും കുടിവെള്ളം, എല്ലാ കുട്ടികൾക്കും ലോകോത്തര വിദ്യാഭ്യാസവും സൗജന്യ ബസ് യാത്ര, മലിനീകരണം കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. കേജരിവാൾ കാ ഗ്യാരണ്ടി കാർഡ് എന്ന പേരിൽ പുറത്തിറക്കിയ ലഘുരേഖയിലാണ് ഈ വാഗ്ദാനങ്ങൾ.
500 കിലോ മീറ്റർ കൂടി മെട്രോ ശൃംഖല വ്യാപിപ്പിക്കും. ചേരികളിൽ കഴിയുന്നവർക്ക് അതിനടുത്തു തന്നെ വീടുകൾ നിർമിച്ചു നൽകും. സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്ര, മലിനീകരണം കുറയ്ക്കും, പൊടി ഒഴിവാക്കാൻ വാക്വം ക്ലീനർ ഉപയോഗിക്കും, യമുന വൃത്തിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളും കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീണ്ടും അധികാരത്തിലെത്തിയാൽ നിലവിലുള്ള എല്ലാ പദ്ധതികളും തുടരുമെന്നും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ കേജരിവാൾ വിശദമാക്കി.
എന്നാൽ, ഇതു തെരഞ്ഞെടുപ്പ് പത്രികയല്ലെന്നും അതിനു മുന്നോടിയായുള്ള ഗ്യാരണ്ടി കാർഡാണെന്നും കേജരിവാൾ പറഞ്ഞു. ഡൽഹിയിലെ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളാണിത്. 2015ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി തങ്ങൾ വാഗ്ദാനം ചെയ്തിരുന്ന വൈദ്യുതി- വെള്ളം നിരക്ക് കുറയ്ക്കുമെന്നത് ഞങ്ങൾ പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തെന്നും അദ്ദേഹം ചൂണ്ട ിക്കാട്ടി. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും 20,000 ലിറ്റർ വരെ സൗജന്യ വെള്ളവും ആം ആദ്മി പാർട്ടിക്ക് വിശാലമായ പിന്തുണ നൽകിയ രണ്ടു പ്രശ്നങ്ങളാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ 70 സീറ്റുകളിൽ 67 എണ്ണവും കേജരിവാളിന്റെ ആം ആദ്മി പാർട്ടി നേടിയിരുന്നു. ഇത്തവണ 70 സീറ്റുകളും നേടാനാണ് അദ്ദേഹത്തിന്റെ പാർട്ടി ലക്ഷ്യമിടുന്നത്.
വന്പൻ വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടി
12:27 AM Jan 20, 2020 | Deepika.com