ന്യൂഡൽഹി: സംസ്ഥാനത്തെ അധികാരത്തിന്റെ കാര്യത്തിൽ ചട്ടപ്രകാരവും ഭരണഘടനാപരമായും ഒരുപടി മുകളിൽ താൻ തന്നെയാണെന്ന അവകാശവാദവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ വിശദീകരണം തേടുമെന്നും ഗവർണർ ഇന്നലെ ഇവിടെ പറഞ്ഞു. കേന്ദ്ര-സംസ്ഥാന ബന്ധത്തെ സംബന്ധിച്ച വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിനുമുന്പ് മുഖ്യമന്ത്രി ഗവർണറെ വിഷയം അറിയിച്ച് അംഗീകാരം തേടണമെന്നതാണ് ചട്ടം (റൂൾസ് ഓഫ് ബിസിനസ്). എന്നാൽ, ഇതു ലംഘിച്ചാണ് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ഓർഡിനൻസിൽ താൻ ഉന്നയിച്ച സംശയങ്ങൾക്കു നിവാരണമുണ്ടാകാതെ അംഗീകാരം നൽകി ഒപ്പുവയ്ക്കുന്ന പ്രശ്നമില്ല. ഇക്കാര്യത്തിൽ ഭരണഘടനാപരമായ ഒരു ബാധ്യതയും തനിക്കുമേലില്ല. പ്രസ്തുത ഓർഡിനൻസിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നു വ്യക്തമാണ്. അതു ദൂരീകരിച്ചു സംശയങ്ങൾക്കു വ്യക്തത വരുത്താതെ ഒപ്പിടില്ല. താനൊരു റബർ സ്റ്റാന്പ് അല്ലെന്നും ഗവർണർ ആവർത്തിച്ചു.
റൂൾസ് ഓഫ് ബിസിനസിലെ ചട്ടങ്ങൾ അടിവരിയിട്ടു വ്യക്തമാക്കിയ പകർപ്പുമായാണ് ഗവർണർ ഇന്നലെ ഡൽഹിയിൽ മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. എല്ലാ നിയമങ്ങൾക്കും അതീതനാണെന്ന മട്ടിലാണ് കേരള മുഖ്യമന്ത്രിയുടെ പ്രവൃത്തി. എന്നാൽ, ഭരണഘടന അനുസരിച്ച് സംസ്ഥാനത്തിന്റെ തലവൻ ഗവർണർ ആണെന്ന കാര്യം ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു. ഗവർണറുടെ അധികാരം വ്യക്തമാക്കി സുപ്രീംകോടതി ഉൾപ്പെടെ നിരവധി കോടതികളുടെ ഉത്തരവുകളുണ്ട്. സംസ്ഥാനത്തെ ഭരണ സംവിധാനം തകരാതെ നോക്കേണ്ടത് ഗവർണർ എന്ന നിലയിൽ തന്റെ ചുമതലയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ എതിർത്തു സുപ്രീംകോടതിയെ സമീപിച്ച വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ചയാണോ എന്ന ചോദ്യത്തിന്, അക്കാര്യം തനിക്കറിയില്ലെന്നായിരുന്നു ഗവർണറുടെ മറുപടി.
എന്നാൽ, സംസ്ഥാന-കേന്ദ്ര വിഷയങ്ങളിലും മറ്റേതെങ്കിലും സംസ്ഥാനവുമായുള്ള വിഷയങ്ങളിലും സുപ്രീംകോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാൻ തീരുമാനമെടുക്കുന്നതിന് മുൻപ് മുഖ്യമന്ത്രി ഗവർണറെ അറിയിച്ച് അംഗീകാരം നേടിയിരിക്കണം എന്നതാണ് റൂൾസ് ഓഫ് ബിസിനസിലെ 34-ാം ചട്ടം. പൗരത്വ വിഷയം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിക്കു പുറത്തുള്ളതാണ്. അതു പൂർണമായും കേന്ദ്രസർക്കാരിന്റെ പരിധിയിലുള്ള വിഷയമാണ്. എന്നാൽ, കേരള സർക്കാർ ഇതു പൂർണമായും അവഗണിച്ചുവെന്നും ഗവർണർ ആരോപിച്ചു.
കേസ് നടത്തിപ്പിനായി ചെലവഴിക്കുന്ന പണവും സമയവും കേരളത്തിലെ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ളതാണ്. അതെടുത്ത് ഇത്തരം കാര്യങ്ങൾക്കു ചെലവഴിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമില്ല. മുഖ്യമന്ത്രി നിയമം പറഞ്ഞാൽ മാത്രം മതിയാകില്ല, നിയമങ്ങൾ അനുസരിക്കാൻകൂടി ബാധ്യസ്ഥനാണെന്നും ഗവർണർ പറഞ്ഞു. ഇത്തരം നടപടികൾ കണ്ട് കേരളത്തെ തെറ്റിദ്ധരിക്കരുതെന്നും കേരളത്തിലെ ജനങ്ങൾ അത്യധികം ദേശഭക്തിയുള്ളവരാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.
സെബി മാത്യു
‘ഞാൻ തന്നെ തലവൻ’
04:05 AM Jan 18, 2020 | Deepika.com