ന്യൂഡൽഹി: ശബരിമല അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചിനു മുന്പാകെ 22 ദിവസം വാദം നടത്താൻ സുപ്രീംകോടതി സെക്രട്ടറി ജനറൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം. കേസിലെ അഭിഭാഷകരെല്ലാം കൂടി ചേർന്ന് സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
ശബരിമല കേസിൽ അഞ്ചംഗ ബെഞ്ച് നിർദേശിച്ച ഏഴ് ചോദ്യങ്ങൾക്കൊപ്പം പരിഗണിക്കേണ്ട വിഷയങ്ങൾ ക്രോഡീകരിച്ചു നൽകാൻ മുതിർന്ന അഭിഭാഷകൻ വി. ഗിരിയെ യോഗം ചുമതലപ്പെടുത്തി. ഫെബ്രുവരി മൂന്നിനാണ് സുപ്രീംകോടതി ഒൻപതംഗ ബെഞ്ച് വാദം തുടങ്ങുക. കേസിൽ വാദിക്കാൻ ഇരു വിഭാഗങ്ങൾക്കും പത്തുദിവസം വീതം നൽകും. ഒരോ ദിവസം വീതം മറുപടി വാദത്തിനായി ഇരുകൂട്ടർക്കും നൽകിയിട്ടുണ്ട്. അതേസമയം, കേന്ദ്രസർക്കാരിനു വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത എത്ര ദിവസം വാദിക്കണമെന്നതു സംബന്ധിച്ച് തീരുമാനമായില്ലെന്നും സൂചനയുണ്ട്.
എൻഎസ്എസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. പരാശരനാകും ആദ്യം വാദം തുടങ്ങുക. അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് സെക്രട്ടറി ജനറൽ യോഗം ചേർന്നതെങ്കിലും ഇക്കാര്യത്തിൽ ഒൻപതംഗ ബെഞ്ചിന്റെ തീരുമാനത്തിന് അനുസരിച്ചാവും നടപടികൾ നിശ്ചയിക്കപ്പെടുക.
ശബരിമല കേസ്: 22 ദിവസം വാദം
12:24 AM Jan 18, 2020 | Deepika.com