ന്യൂഡൽഹി: കെപിസിസിക്കു വീണ്ടും ജംബോ സമിതി. മൂന്നു ദിവസം നീണ്ട ചർച്ചയ്ക്കൊടുവിലും വ്യക്തമായ സമവായം ഉണ്ടാകാത്തതിനെ തുടർന്നാണു നൂറോളം പേരുടെ പഴയ പട്ടികയിൽ വളരെ ചെറിയ കുറവു മാത്രം വരുത്തി വീണ്ടും ഹൈക്കമാൻഡിനെ സമീപിച്ചത്. ഹൈക്കമാൻഡിന് അംഗീകാരത്തിനു നൽകിയ പട്ടികയിൽ നിരവധി വർക്കിംഗ് പ്രസിഡന്റുമാരും ഡസൻകണക്കിനു ജനറൽ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരും ഉണ്ടെന്നാണു സൂചന.
ഒരാൾക്ക് ഒരു പദവി അടക്കമുള്ള കാര്യങ്ങളിൽ അന്തിമതീരുമാനം ഹൈക്കമാൻഡിനു വിട്ടു. എങ്കിലും ഇതു പൂർണമായി നടപ്പാക്കാനാകില്ലെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നിലപാടു സ്വീകരിച്ചു. ഇതേത്തുടർന്നാണ് ഇന്നലെ ജംബോ പട്ടിക തയാറാക്കി ഹൈക്കമാൻഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തിയത്.
ജംബോ പട്ടികയിലെ ചെറിയ മാറ്റങ്ങളും അഡ്ജസ്റ്റ്മെന്റുകളും സംബന്ധിച്ച ചർച്ചകൾ മതിയാക്കി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇന്നലെ ഉച്ചയോടെ കേരളത്തിലേക്കു മടങ്ങി. വൈകുന്നേരം മുകുൾ വാസ്നികും കെ.സി. വേണുഗോപാലുമായും പിന്നീട് എഐസിസിയിലെത്തി മറ്റു പ്രധാന നേതാക്കളുമായും മുല്ലപ്പള്ളി വീണ്ടും ചർച്ച നടത്തിയെങ്കിലും അന്തിമ അംഗീകാരം നേടാൻ വൈകി.
ഇതിനിടെ, നിരവധി വർക്കിംഗ് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരുമുള്ള ജംബോ സമിതിയിൽ വെറുമൊരു വൈസ് പ്രസിഡന്റായി ഇരിക്കാൻ താത്പര്യമില്ലെന്ന് പ്രഫ. കെ.വി. തോമസ് ഹൈക്കമാൻഡിനെയും ചെന്നിത്തല അടക്കമുള്ള നേതാക്കളെയും അറിയിച്ചു. പ്രഫ. തോമസിന് കെപിസിസി വൈസ് പ്രസിഡന്റു സ്ഥാനം നൽകുമെന്ന് അദ്ദേഹത്തെ നേരിൽ കണ്ടു രമേശ് ചെന്നിത്തല ഇന്നലെ അറിയിച്ചിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ സിറ്റിംഗ് സീറ്റായ എറണാകുളം നിഷേധിച്ചപ്പോഴും വിശ്വസ്തനായ പാർട്ടി പ്രവർത്തകനായി ഏൽപിച്ച ചുമതലകൾ ഭംഗിയായി നിർവഹിച്ചിരുന്നുവെന്നു തോമസ് ചൂണ്ടിക്കാട്ടി. ഇനിയും അപമാനിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടും അദ്ദേഹം ആന്റണി, ചെന്നിത്തല, മുകുൾ വാസ്നിക് തുടങ്ങിയവരോടു വെട്ടിത്തുറന്നു പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന താനടക്കമുള്ളവർ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറേണ്ട സാഹചര്യമില്ലെന്ന കർശന നിലപാടിലായിരുന്നു കൊടിക്കുന്നിൽ സുരേഷ്. പാർട്ടി പദവി ഉപേക്ഷിക്കാൻ തയാറല്ലെന്നും എംപി സ്ഥാനത്തേക്കാൾ പ്രധാനമാണെന്നും കെ. സുധാകരനും നിലപാടു വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയ നൂറോളം പേരുടെ ജംബോ പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചിരുന്നില്ല. പട്ടിക ചുരുക്കുമെന്നും ഒരാൾക്ക് ഒരു പദവി മാനദണ്ഡം നടപ്പാക്കുമെന്നുമൊക്കെ പല നേതാക്കളും മോഹിപ്പിച്ചു. എന്നാൽ, ആരെയും ഒഴിവാക്കാൻ എ, ഐ വിഭാഗങ്ങൾ തയാറായിരുന്നില്ല. ജംബോ സമിതിയുടെ പേരിൽ മാസങ്ങളോളം വൈകിച്ച ശേഷമാണ് ഏതാണ്ട് അതേ ജംബോ സമിതിയുടെ പുതിയ രൂപത്തിന് ഇന്നലെ കേരള നേതാക്കൾ രൂപം നൽകിയത്. നൂറോളം വരുന്ന ആദ്യപട്ടികയിലെ വളരെ കുറച്ചു പേരെ മാത്രമാണു ഒഴിവാക്കിയത്.
ജോർജ് കള്ളിവയലിൽ
കെപിസിസിയിൽ സമവായമായില്ല; വീണ്ടും ജംബോ സമിതി
12:36 AM Jan 17, 2020 | Deepika.com