ന്യൂഡൽഹി: ക്രിസ്ത്യൻ പെണ്‍കുട്ടികളെ പ്രേമം നടിച്ചു തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു എന്ന സീറോ മലബാർ സഭാ മെത്രാന്മാരുടെ സിനഡിന്റെ കണ്ടെത്തലിനെപ്പറ്റി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അന്വേഷിക്കണമെന്നു ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പല പ്രാവശ്യം പരാതിപ്പെട്ടിട്ടും കേരള പോലീസ് ജാഗ്രതയോടെ യഥാസമയം നടപടി എടുത്തില്ലെന്ന പരാതിയെപ്പറ്റി 21 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഡിജിപിയോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടു.
ഭീകരസംഘടനയായ ഐഎസിൽ ചേരാൻ സിറിയയിൽ പോയ 21 പേരിൽ പകുതിയും ക്രിസ്തുമതത്തിൽനിന്നു മതം മാറിയവരാണെന്ന കണ്ടത്തൽ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ കോഴിക്കോട്ടും ഡൽഹിയിലും ഉണ്ടായ ലൗ ജിഹാദ് ആരോപണങ്ങളെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടൽ ജോർജ് കുര്യൻ ആവശ്യപ്പെട്ടിരുന്നു.
ഇതേക്കുറിച്ചു കേന്ദ്രം ശക്തമായ ഇടപെടൽ നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചെയർമാന്റെ നടപടി ശരിയായിരുന്നു എന്നു സ്ഥാപിക്കുന്നതാണ് സീറോ മലബാർ സഭാ സിനഡിന്റെ പ്രമേയം. ഇതിന്റെ വെളിച്ചത്തിൽ എല്ലാ ലൗ ജിഹാദ് ആരോപണങ്ങളും എൻഐഎ അന്വേഷിക്കണമെന്ന് ജോർജ് കുര്യൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
സീറോ മലബാർ സഭാ സിനഡ് പ്രമേയം: ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഡിജിപിയോടു റിപ്പോർട്ട് തേടി
12:35 AM Jan 17, 2020 | Deepika.com