ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിനായി വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ ഹർജി നൽകി. ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) രാജ്യവ്യാപകമായി നടപ്പിലാക്കുന്നതും ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി (എൻപിആർ) ബന്ധിപ്പിക്കുന്നതിനെയും മുസ്ലിം ലീഗ് ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഹർജികളിൽ തീരുമാനമാകുന്നതു വരെ നടപടികൾ നിർത്തിവയ്ക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ മുസ്ലിം ലീഗ് അടക്കമുള്ളവർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെ ജനുവരി പത്തിനാണ് കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെ ഉത്തർപ്രദേശ് സർക്കാർ നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. പൗരത്വ നിയമ ഭേദഗതിയിൽ കോടതി തീരുമാനമെടുക്കുന്നതുവരെ നടപടികൾ നിർത്തിവയ്ക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള എംപിമാർ ആവശ്യപ്പെടുന്നു.
രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കാൻ നടപടിയെടുത്തിട്ടുണ്ടോ, ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും ബന്ധിപ്പിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനോടു വ്യക്തത തേടണമെന്നും ഹർജിയിൽ ആവശ്യപ്പട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ നൽകിയ ഹർജികൾ സുപ്രീംകോടതി ജനുവരി 22നു പരിഗണിക്കും. നിയമത്തിനെതിരേ കേരള സർക്കാരും ഹർജി നൽകിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി: മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ
12:35 AM Jan 17, 2020 | Deepika.com