ന്യൂഡൽഹി: സാമുദായിക, സാന്പത്തിക പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ ഉടച്ചുവാർത്ത് ഒരു കുടക്കീഴിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാഭ്യാസമികവ് പുലർത്തുന്ന വിദ്യാർഥികൾക്കായി 7,200 കോടി രൂപയുടെ സ്കോളർഷിപ്പ് പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.
പട്ടികജാതി (എസ്സി), മറ്റു പിന്നാക്ക വിഭാഗം (ഒബിസി), വിമുക്ത ജാതി വിഭാഗം, സ്ഥിരവാസമുള്ളതും അല്ലാത്തതുമായ നാടോടി വിഭാഗം (ഡിഎൻടി), സാന്പത്തിക പിന്നാക്കം നിൽക്കുന്ന ജാതികൾ (ഇബിസി) തുടങ്ങിയ വിഭാഗത്തിൽ പെട്ട കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
ഒന്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദ ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. പ്രധാനമന്ത്രി യംഗ് അച്ചീവേഴ്സ് സ്കോളർഷിപ്പ് അവാർഡ് സ്കീം ഫോർ വൈബ്രന്റ് ഇന്ത്യ (പിഎം യശാശ്വി) എന്നാണു പദ്ധതിയുടെ പേര്. സ്കോളർഷിപ്പ് പദ്ധതിയിൽ കേന്ദ്ര വിഹിതം പത്തു ശതമാനത്തോളം വർധിപ്പിച്ച് കേന്ദ്ര - സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. ഫെബ്രുവരി ഒന്നാം തീയതി അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പദ്ധതി പ്രഖ്യാപനം നടത്തുമെന്നും വിവരമുണ്ട്.
പദ്ധതിയുടെ പ്രധാന ഘടകങ്ങൾ ഇവയാണ്:
• 2020 ജൂണ് മുതൽ നടപ്പിലാക്കുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി മുതൽ ഇത്തരത്തിലുള്ള എല്ലാ സ്കോളർഷിപ്പുകൾക്ക് അർഹരെ തെരഞ്ഞെടുക്കുക.
• പദ്ധതിയുടെ ആദ്യവർഷംതന്നെ 85 ലക്ഷം വിദ്യാർഥികൾക്കു സ്കോളർഷിപ്പ് ലഭിക്കും.
• ട്യൂഷൻ ഫീസും മെയിന്റനൻസ് ഫീസും ഉൾപ്പടെയുള്ള സ്കോളർഷിപ്പ് തുക ഇനി മുതൽ അർഹരായ വിദ്യാർഥികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിൽ നേരിട്ടു നിക്ഷേപിക്കും.
• പഠനോപകരണങ്ങൾ വാങ്ങുന്നതിനായി കൂടുതൽ തുകയും നൽകും.
• സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർഥികളുടെ പഠനനിലവാരം പരിശോധിക്കാൻ ഓണ്ലൈൻ സംവിധാനവും ഏർപ്പെടുത്തും.
• പ്രതിവർഷം 7,200 കോടി രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി ആവശ്യമായി വരിക. നിലവിലുള്ള സ്കോളർഷിപ്പ് പദ്ധതികൾക്ക്് വകയിരുത്തിയിരിക്കുന്ന ആറായിരം കോടി രൂപയ്ക്കു പുറമേയാണിത്. മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി മറ്റൊരു ക്ഷേമപദ്ധതികൂടി സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്്.
പദ്ധതിയനുസരിച്ചു മുതിർന്ന പൗരന്മാരെക്കൂടി കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ മേൽനോട്ടവും ട്യൂഷൻ ഉൾപ്പെടെയുള്ള ചുമതലയും നൽകും. രാജ്യത്തെ മുതിർന്ന പൗരന്മാരുടെ മനുഷ്യവിഭവശേഷി കാര്യക്ഷമമായി വിനിയോഗിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഇവർക്കുള്ള പ്രതിഫലം സ്വയംസഹായ സംഘങ്ങൾ വഴിയോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയോ നൽകും. മുതിർന്ന പൗരന്മാർക്ക് സന്നദ്ധസേവനമായും പദ്ധതിയുടെ ഭാഗമാകാം.
എസ്സി, ഒബിസി, ഡിഎൻടി, ഇബിസി വിഭാഗങ്ങൾക്കായുള്ള നിരവധി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പദ്ധതികൾ സർക്കാരിന്റെ ഭാഗമായുണ്ട്. ഈ പദ്ധതികൾ എല്ലാം തന്നെ വിവിധ രൂപത്തിലും വ്യവസ്ഥകളിലുമാണ് സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നത്. പലപ്പോഴും കഴിവിന്റെയോ മികവിന്റെയോ അടിസ്ഥാനത്തിലല്ല വിദ്യാർഥികൾക്കു സ്കോളർഷിപ്പ് ലഭിക്കുന്നത്. സ്കോളർ ഷിപ്പ് പുതുക്കുന്ന നടപടികളും മുടങ്ങിക്കിടക്കുകയാണ്. 1944 മുതലുള്ള സ്കോളർഷിപ്പ് പദ്ധതികളാണ് നിലവിലുള്ളത്. ഇതിന് കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും യോഗത്തിൽ പങ്കെടുത്ത ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
2017ന് ശേഷം സ്കാളർഷിപ്പ് പദ്ധതികളുടെ സാന്പത്തിക ഭാരം മുഴുവൻ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമായി മാറിയിരുന്നു. അതോടെ ഇത് ഫലപ്രദമായി നടപ്പാക്കുന്നതിലും വീഴ്ച പറ്റിയിട്ടുണ്ടെന്നും അർഹർക്ക് സ്കോളർഷിപ്പ് ലഭിക്കാത്ത അവസ്ഥയുണ്ടായെന്നുമാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. അതിനാൽ നിലവിലുള്ള എല്ലാ സ്കോളർഷിപ്പ് പദ്ധതികളും പുനഃപരിശോധിക്കാൻ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സെബി മാത്യു
പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ ഇനി ഒരു കുടക്കീഴിൽ
12:09 AM Jan 17, 2020 | Deepika.com