ന്യൂഡൽഹി: കെപിസിസി പുനഃസംഘടനാ ചർച്ചകൾ ഒരു തീരുമാനവുമാകാതെ തുടങ്ങിയിടത്തുതന്നെ നിൽക്കുന്പോഴും സമവായത്തിനായി കേരള നേതാക്കൾ നാളെ ഡൽഹിയിൽ വീണ്ടും ചർച്ച നടത്തും. തിങ്കളാഴ്ച രാത്രിയും ഇന്നലെയുമായി ഡൽഹിയിൽ നടത്തിയ മാരത്ത ണ് ചർച്ചകൾക്കുശേഷം ഇന്നലെ കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലും തീരുമാനമെടുക്കാനായില്ല.
എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സോണിയയുടെ വസതിയിലെത്തി നടത്തിയ വിശദമായ ചർച്ചയിൽ രാഹുൽ ഗാന്ധിക്കു പുറമേ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും പങ്കെടുത്തു. പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിയുമായി രമേശും മുല്ലപ്പള്ളിയുമെല്ലാം പ്രത്യേകം ചർച്ചകളും നടത്തി. കെപിസിസി പുനഃസംഘടനയിൽ ഇടപെടാനില്ലെന്ന ഉറച്ച നിലപാടിലാണ് ആന്റണി.
ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രന്റെ മകന്റെ ഇന്നു കൊല്ലത്തു നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാനായി ഇന്നലെ വൈകുന്നേരം കേരളത്തിലേക്കു മടങ്ങിയ ഉമ്മൻ ചാണ്ടി നാളെ ഡൽഹിയിൽ തിരിച്ചെത്തും. പഴയ സഹപ്രവർത്തകനായ നേതാവിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാഗ്പുരിലേക്കു പോയ ചെന്നിത്തലയും നാളെ ഡൽഹിയിൽ തിരിച്ചെത്തും. രണ്ടോ, മൂന്നോ ദിവസം കൂടി ഡൽഹിയിൽ തങ്ങി പട്ടികയ്ക്ക് അംഗീകാരം നേടിയ ശേഷം മടങ്ങനാണു മുല്ലപ്പള്ളിയുടെ തീരുമാനം. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കെപിസിസിയുടെ പുതിയ ടീമിനെ പ്രഖ്യാപിക്കാനാണു മുല്ലപ്പള്ളിയുടെ കഠിനശ്രമം. ഇതിനായി വിട്ടുവീഴ്ചകൾക്കു തയാറാണെന്നും പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പിസിസി ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണു പ്രധാനമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ദേശീയ, സംസ്ഥാന രാഷ്ട്രീ യവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചർച്ച ചെയ്തെന്നു പിന്നീടു രമേശും മുല്ലപ്പള്ളിയും പറഞ്ഞു. പിസിസി പുനഃസംഘടന ഏതാനും ദിവസത്തിനകം പൂർത്തിയാക്കാനും, കേരള നേതാക്കൾ ചർച്ച ചെയ്തു പട്ടിക സമർപ്പിച്ചാൽ ഹൈക്കമാൻഡ് അംഗീകരിക്കുമെന്നതും സോണിയ വ്യക്തമാക്കിയതായാണു സൂചന.
കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടിക വെട്ടിച്ചുരുക്കണമെന്നും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകണമെന്നതുമാണ് ഏകദേശ ധാരണ. ഒരാൾക്ക് ഒരു പദവി മതിയെന്ന കെപിസിസി പ്രസിഡന്റിന്റെ കർശന നിലപാടിനോടു ഹൈക്കമാൻഡിനും പൊതുവേ യോജിപ്പുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ എംഎൽഎമാർക്കു സ്വന്തം മണ്ഡലത്തിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കാനും ഡൽഹിയും മണ്ഡലവും കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ട എംപിമാർക്ക് അവരുടെ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പാർട്ടിയുടെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതാകും ഗുണകരമെന്നതാണു സമീപനം.
എന്നാൽ യുഡിഎഫ് കണ്വീനർ ബെന്നി ബഹനാൻ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി. സതീശൻ തുടങ്ങിയവർക്കു പ്രത്യേക ആനൂകൂല്യം നൽകി ഇരട്ടപ്പദവികൾ നൽകേണ്ടി വരുമെന്നാണ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ സമീപനം. ഗ്രൂപ്പ് സമവാക്യങ്ങൾക്കു പുറമേ മുന്നണി കണ്വീനർസ്ഥാനത്തു കഴിവുതെളിയിക്കാനുള്ള കാലാവധിയെങ്കിലും വേണമെന്നതാണു ബെന്നി ബഹന്നാൻ തുടരുന്നതിനുള്ള ഒരു ന്യായം.
എംപി സ്ഥാനത്തേക്കാൾ പാർട്ടി പദവിയാണു പ്രിയപ്പെട്ടതെന്നതാണു സുധാകരന്റെയും മറ്റും വാദം. ഇക്കാര്യത്തിലും നാളെ നടക്കുന്ന ചർച്ചകളിലേ ധാരണയിലെത്തുകയുള്ളൂ.
എ, ഐ വിഭാഗങ്ങളും കെ. സുധാകരൻ, വി.എം. സുധീരൻ തുടങ്ങിയവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ജോയിന്റ് സെക്രട്ടറിമാരൊഴികെ ഭാരവാഹികളുടെ എണ്ണം 20ലോ 25ലോ ചുരുക്കാനാണു ശ്രമം. കെ.സി. വേണുഗോപാൽ, കെ. മുരളീധരൻ തുടങ്ങിയവരുടെ നോമിനികളെ ഐ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയേക്കും. പ്രഫ. കെ.വി. തോമസിന്റെ പദവി സംബന്ധിച്ചും തീരുമാനമുണ്ടാകും. പ്രഫ. പി.ജെ കുര്യന്റെ പദവിയുടെ കാര്യത്തിലും ഹൈക്കമാൻഡ് തീരുമാനത്തിനാണു കേരള നേതാക്കൾ കാതോർക്കുന്നത്.
ജോർജ് കള്ളിവയലിൽ
കെപിസിസി പുനഃസംഘടന: നാളെ വീണ്ടും ചർച്ച
12:38 AM Jan 15, 2020 | Deepika.com