ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇനി കേരളത്തിൽ ഇടതുപക്ഷവുമായി ചേർന്ന് ഒരു സമരത്തിനുമില്ലെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെപിസിസി പ്രസിഡന്റിനെ നിരന്തരം അധിക്ഷേപിക്കുകയും രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുകയും ചെയ്യുന്ന സിപിഎമ്മുമായി കൈകോർത്തുകൊണ്ടുള്ള ഒരു സമരപരിപാടിയും കേരളത്തിലിനി നടക്കില്ലെന്നും കെപിസിസി നേതാക്കൾ ഇന്നലെ ഡൽഹിയിൽ ആവർത്തിച്ചു വ്യക്തമാക്കി.
രമേശ് ചെന്നിത്തലയും താനും കൊള്ളാം, മുല്ലപ്പള്ളി കൊള്ളില്ലെന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നിലപാട് എങ്ങും കൊള്ളിക്കാൻ കൊള്ളുന്നതല്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിൽ കോണ്‍ഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന സിപിഎം പ്രചാരണം രാഷ്ട്രീയമുതലെടുപ്പു ലക്ഷ്യം വച്ചുള്ളതാണെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. ദേശീയ തലത്തിൽ സിപിഎമ്മും ഒരുമിച്ചു പ്രതിഷേധിക്കുന്നുണ്ടാകാം. എന്നാൽ, കേരളത്തിൽ ഒരു തരത്തിലും സിപിഎമ്മുമായി ചേർന്ന് ഒരു സമര പരിപാടിക്കും രൂപം നൽകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ ആഞ്ഞടിച്ചു പ്രസംഗിച്ചു നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഇക്കാര്യത്തിൽ കേരള സർക്കാർ പാസാക്കിയ പ്രമേയത്തെ നിര ന്തരം തള്ളിപ്പറഞ്ഞു പരിഹസിക്കുന്ന ഗവർണർക്കെതിരേ ഒരക്ഷരം പോലും മിണ്ടുന്നില്ല. പ്രതിഷേധ സമരങ്ങളിലൊരിടത്തുപോലും നരേന്ദ്ര മോദിയേയോ അമിത്ഷായേയോ പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നടത്തിയ ഫാസിസ്റ്റ് വിരുദ്ധസമരത്തിന്റെ പാരന്പര്യത്തോളം ഒന്നും മറ്റാർക്കും കേരളത്തിലടക്കം അവകാശപ്പെടാനില്ല. ഹിന്ദു മഹാസഭയ്ക്കും ആർഎസ്എസിനും എതിരേ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമൊന്നും സിപിഎമ്മിന്റെ പോലും ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നാൽ, സിപിഎം ഉൾപ്പടെയുള്ളവർക്കാണ് ഇത്തരം ഫാസിസ്റ്റ് ശക്തികളോട് പലപ്പോഴും ഒത്തുതീർപ്പിനു വഴങ്ങേണ്ടിവന്നിട്ടുള്ളതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനാണു തിരുവനന്തപുരത്തു നടന്ന സംയുക്ത പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തത്. ഇതിനു നേതൃത്വം നൽകിയതും പിന്നീട് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ടതും പ്രതിപക്ഷ നേതാവ് തന്നെയാണ്. എന്നാൽ, പിന്നീട് തുടർന്നുള്ള സമര പരിപാടികളിൽ സിപിഎം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിച്ചു മുന്നോട്ടുപോകുന്നതാണു കണ്ടത്. പ്രതിഷേധ പരിപാടികൾ സിപിഎമ്മിന്റെ ചീട്ട് വേണമെന്ന ധാർഷ്ട്യമൊന്നും നടപ്പാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യം നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടി തന്നെ വിമർശിക്കപ്പെടേണ്ടതാണ്. കോണ്‍ഗ്രസിന്റെ മതേതരത്വത്തെ ചോദ്യംചെയ്യാൻ സിപിഎമ്മിന് ഒരവകാശവുമില്ല. ശബരിമലയിൽ വിശ്വാസികളുടെ ഒപ്പം നിന്ന ഉറച്ച നിലപാടുതന്നെ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണം എന്ന കാര്യത്തിലും കോണ്‍ഗ്രസ് ശക്തമായി തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: സിപിഎമ്മിന്റെ കൈപിടിച്ചുള്ള സമരത്തിനില്ലെന്നു കോണ്‍ഗ്രസ്
12:23 AM Jan 15, 2020 | Deepika.com