ന്യൂഡൽഹി: ബിജെപിയിൽനിന്നു പുറത്താക്കപ്പെട്ട മുൻ എംഎൽഎ കുൽദീപ് സെൻഗറിനെതിരേയുള്ള മാനഭംഗക്കേസിൽ ഡൽഹി കോടതി ഇന്നു വിധി പ്രഖ്യാപിക്കും. 2017ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണു പരാതി.
2017ൽ കേസിനാസ്പദമായ സംഭവം നടക്കുന്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. കൂട്ടുപ്രതിയായ ശശി സിംഗിനെതിരേയും കോടതി കുറ്റംചുമത്തിയിരുന്നു.
ഉത്തർപ്രദേശിലെ ബംഗേർമാവുവിൽനിന്ന് നാലു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സെൻഗറിനെ 2019 ഓഗസ്റ്റിൽ മാനഭംഗക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെത്തുടർന്ന് ബിജെപി പുറത്താക്കുകയായിരുന്നു. ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, വിവാഹ വാഗ്ദാനം നല്കി വഞ്ചിക്കൽ, മാനഭംഗപ്പെടുത്തൽ എന്നീ കുറ്റങ്ങളും കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയുന്ന പോക്സോ നിയമപ്രകാരമുള്ള കുറ്റവുമാണു സെൻഗറിനെതിരേ ചുമത്തിയിട്ടുള്ളത്.
ഈ വർഷം ജൂലൈ 28ന് കാറിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും രണ്ടു ബന്ധുക്കൾ മരിക്കുകയും ചെയ്തതോടെ കുൽദീപ് സെംഗർ, സഹോദരൻ അതുൽ എന്നിവർക്കെതിരേയും മറ്റ് ഒൻപതു പേർക്കെതിരേയും കോടതി കൊലപാതകക്കുറ്റം ചുമത്തി. അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ലക്നോയിലെ ആശുപത്രിയിൽനിന്ന് യുവതിയെ ഡൽഹിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡൽഹി എഐഐഎംഎസ് ആശുപത്രിയിൽ പ്രത്യേക കോടതി സ്ഥാപിച്ചാണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ഇതിനിടെ, അനധികൃതമായി ആയുധം കൈവശംവച്ചെന്ന കേസിൽ പെൺകുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. ജുഡീഷൽ കസ്റ്റഡിയിലിരിക്കെ ഇദ്ദേഹം മരിച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽനിന്നു കേസ് മാറ്റിത്തരണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് ഒന്നിന് പെൺകുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന രഞ്ജൻ ഗോഗോയിക്ക് കത്തെഴുതി. ചീഫ് ജസ്റ്റീസിന്റെ നിർദേശപ്രകാരം മാനഭംഗക്കേസ് ഉൾപ്പെടെയുള്ള അഞ്ചു കേസുകൾ ലക്നോ കോടതിയിൽനിന്ന് ഡൽഹി കോടതിയിലേക്കു മാറ്റി.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം പെൺകുട്ടിക്ക് സിആർപിഎഫ് സുരക്ഷ നല്കി. ഡൽഹി വനിതാ കമ്മീഷന്റെ സഹായത്തോടെ തലസ്ഥാന നഗരിയിലെ ഒരു വാടകക്കെട്ടിടത്തിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്.
45 ദിവസത്തെ വിചാരണനടപടികൾ പൂർത്തിയാക്കിയാണ് മാനഭംഗക്കേസിൽ ഡൽഹി കോടതി ഇന്നു വിധി പ്രഖ്യാപിക്കുന്നത്. കോടതി നടപടികൾ കാമറയിൽ പകർത്തിയിട്ടുണ്ട്. സെംഗറിനെതിരേ കൊലപാതകം ഉൾപ്പെടെയുള്ള മറ്റു നാലു കേസുകളിൽ വിചാരണ നടന്നുവരികയാണ്. സിബിഐയുടെയും പ്രതിയുടെയും വാദം കേട്ടശേഷമാണ് വിധി ഇന്നുണ്ടാകുമെന്ന് ജില്ലാ ജഡ്ജി ധർമേഷ് ശർമ അഭിപ്രായപ്പെട്ടത്.
കുൽദീപ് സെൻഗറിനെതിരേയുള്ള മാനഭംഗക്കേസിൽ വിധി ഇന്ന്
12:38 AM Dec 16, 2019 | Deepika.com