ഗ്വാളിയർ: മധ്യപ്രദേശിൽ ഇനിമുതൽ തോക്കിനു ലൈസൻസ് അനുവദിക്കണമെങ്കിൽ ഗോശാലയിലെ പശുക്കൾക്കു തണുപ്പകറ്റാൻ കന്പിളിപ്പുതപ്പു വാങ്ങിക്കൊടുക്കണം. ഗ്വാളിയർ ജില്ലാ കളക്ടർ അനുരാഗ് ചൗധരിയുടേതാണ് ഉത്തരവ്.ഗോലകമന്ദിറിലെ ഒരു ഗോശാലയിൽ കഴിഞ്ഞയാഴ്ച തണുപ്പുമൂലം ആറു പശുക്കൾ ചത്തതിനെത്തുടർന്നാണു കളക്ടറുടെ നടപടി.
ഗോശാലയിലേക്കു ബജ് രംഗ്ദളിലെ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഗോശാലയിലേക്ക് പത്തു കന്പിളിപ്പുതപ്പുകൾ വാങ്ങിക്കൊടുക്കുന്നയാൾക്കു മാത്രമേ ഇനിമുതൽ തോക്കിനു ലൈസൻസ് നല്കാവൂ എന്നാണു പുതിയ നിർദേശം.
ഗ്വാളിയർ മുനിസിപ്പൽ കോർപറേഷന്റെ ലാൽ ടിപാരയിലെ ഗോശാലയിലേക്കോ ഗോലകമന്ദിറിലെ ഗോശാലയിലേക്കോ കന്പിളിപ്പുതപ്പുകൾ നല്കാം. 8000 പശുക്കളാണ് ഇവിടുള്ളത്. രണ്ടു ഗോശാലകളും കളക്ടർ ഇന്നലെ സന്ദർശിച്ചിരുന്നു. ഒരു തണൽമരം നട്ട് അതിനു മുന്നിൽ നിന്നു സെൽഫിയെടുക്കുന്നവർക്കു മാത്രം തോക്കിനു ലൈസൻസ് നല്കിയാൽ മതിയെന്ന് കഴിഞ്ഞവർഷം ജൂണിൽ ഉത്തരവിറക്കിയതും ഇതേ കളക്ടറാണ്. ചന്പൽ കൊള്ളക്കാരുടെ പ്രദേശമടങ്ങുന്ന ഗ്വാളിയറിൽ ഒരു കാലത്ത് എല്ലാവർക്കും തോക്കുണ്ടായിരുന്നു.
ലൈസൻസ് പുതുക്കാത്തവർക്കെതിരേ നടപടിയെടുത്താൽ അവർ വെടിവച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയാണെന്നും കർശനമായ ഉപാധികളോടെ മാത്രമേ ലൈസൻസ് നല്കാവൂ എന്നും നവംബറിൽ ഉദ്യോഗസ്ഥർ ജില്ലാ ഭരണകൂടത്തിനു പരാതി നല്കിയിരുന്നു.
പശുക്കൾക്കു കന്പിളിപ്പുതപ്പ് വാങ്ങിക്കൊടുത്താൽ തോക്കിനു ലൈസൻസ്
12:38 AM Dec 16, 2019 | Deepika.com