കോൽക്കത്ത/ഗോഹട്ടി/കോഹിമ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പശ്ചിമബംഗാളിൽ ജനരോഷം കത്തിപ്പടരുന്നു. പ്രക്ഷോഭകാരികൾ മുർഷിദാബാദിൽ നാലു ട്രെയിനും ഹൗറയിലെ കോണ എക്സ്പ്രസ് ഹൈവേയിൽ പത്തു ബസും നിരവധി ചെറുവാഹനങ്ങളും അഗ്നിക്കിരയാക്കി. സംസ്ഥാനത്തു സമാധാനം പുനഃസ്ഥാപിക്കണമെന്ന ഗവർണറുടെയും മുഖ്യമന്ത്രിയുടെയും ആഹ്വാനം തള്ളിയ പ്രക്ഷോഭകാരികൾ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിച്ചു. റെയിൽപാളങ്ങൾ പ്രതിഷേധക്കാർ ഉപരോധിക്കുന്നതിനാൽ ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ റെയിൽവേ സംസ്ഥാനത്തേക്കുള്ള സർവീസുകൾ നിർത്തിവച്ചു.
മൂർഷിദാബാദിലെ ബെൽദാങ്ക റെയിൽവേ സ്റ്റേഷൻ പ്രതിഷേധക്കാർ തകർത്തു. കിഷൻപുർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന നാലു ട്രെയിനുകൾ അഗ്നിക്കിരയാക്കി. ഈ സമയം റെയിൽവേ സ്റ്റേഷനിൽ പോലീസ്, ആർപിഎഫ്, ജിആർപി ഉദ്യോഗസ്ഥർ ഇല്ലായിരുന്നെന്നും റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാരെ ഭയന്ന് അഗ്നിരക്ഷാസേനയും റെയിൽവേ സ്റ്റേഷനിൽ എത്തിയില്ല.
ലാൽഗോള സ്റ്റേഷനും പ്രതിഷേധക്കാർ തല്ലിത്തകർത്തു. റെയിൽവേ ട്രാക്കിലെ സിഗ്നൽ സംവിധാനത്തിനു കേടുപാടുകൾ വരുത്തി. മുർഷിദാബാദിലേക്കുള്ള ട്രെയിൻ ഗതാഗതം ഇതിനെത്തുടർന്നു നിർത്തിവച്ചു. നിരവധി യാത്രക്കാർ വിവിധ സ്റ്റേഷനുകളിൽ കുടുങ്ങി. ഹൗറയിലെ സങ്ക്റെയിൽ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറുകൾ അടിച്ചുതകർത്തു. ഉലുബേറിയയിൽ ഹംസഫർ എക്സ്പ്രസ് ട്രെയിനിനു നേരേ ആക്രമണമുണ്ടായി.
ഹൗറയിൽ കോണ എക്സ് പ്രസ് ഹൈവേയിൽ പ്രക്ഷോഭക്കാർ പത്തു ബസുകൾക്കു തീയിട്ടു. ഗർഫയിൽ നടുറോഡിൽ മരക്കഷണങ്ങൾ കൂട്ടിയിട്ടുകത്തിച്ചു ഗതാഗതം തടഞ്ഞു. പോലീസുകാർക്കു നേരേയും ജനക്കൂട്ടം കല്ലേറ് നടത്തി. കല്ലേറിൽ നിരവധി പോലീസുകാർക്കു പരിക്കേറ്റു. ഹൈവേയിലെ പോലീസ് പോസ്റ്റുകളും പ്രതിഷേധക്കാർ തകർത്തു. ദേംജൂറിനു സമീപം സലാപിൽ റോഡിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു ഗതാഗതം തടഞ്ഞു.
സംസ്ഥാനത്തു സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നു ഗവർണറും മുഖ്യമന്ത്രി മമതാ ബാനർജിയും ജനങ്ങളോട് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം കത്തിപ്പടരുകയാണ്.
നിരോധനാജ്ഞ
പൗരത്വ ഭേദഗതി നിയമത്തിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുന്നു. നാഗാലാൻഡിൽ ആറു മണിക്കൂർ ബന്ദ് ആചരിച്ചു. നിയമത്തിനെതിരേ ഏറ്റവും കൂടുതൽ പ്രതിഷേധം അരങ്ങേറിയ ആസാമിലെ ദിബ്രുഗഡ്, ഗോഹട്ടി എന്നിവിടങ്ങളിലെ നിരോധനാജ്ഞയിൽ അയവ് വരുത്തി. മേഘാലയ തലസ്ഥാനമായ ഷില്ലോംഗിൽ നിരോധനാജ്ഞ പിൻവലിച്ചു. ആസാമിലെ സോണിത്പുർ ജില്ലയിലെ ദേകിയാജുലിയിൽ പ്രക്ഷോഭകാരികൾ എണ്ണ ടാങ്കറിനു തീയിട്ടതിനെത്തുർന്നു ഡ്രൈവർ മരിച്ചു. ഗോഹട്ടിയിൽ ഓഫീസുകളും സ്കൂളുകളും അടഞ്ഞുകിടന്നു. ഓൺ ആസാം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിച്ചു. പ്രതിഷേധക്കാർ റെയിൽവേ ട്രാക്ക് ഉപരോധിച്ചതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ബംഗാൾ കത്തുന്നു
01:00 AM Dec 15, 2019 | Deepika.com