ന്യൂഡൽഹി: ""എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണ്. സത്യം പറഞ്ഞതിന്റെ പേരിൽ ഞാൻ മാപ്പ് പറയുന്ന പ്രശ്നമില്ല''.
കോണ്ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിൽ തന്റെ നിലപാടിൽ ഉറച്ചു നിന്ന് മോദിക്കും സർക്കാരിനുമെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ താൻ മാപ്പു പറയുന്ന പ്രശ്നമില്ലെന്ന് ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരെ സാക്ഷി നിർത്തി രാഹുൽ ഇന്നലെയും ഉറപ്പിച്ചുപറഞ്ഞു.
നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ അനുചരൻ അമിത്ഷായുമാണ് രാജ്യത്തെ സന്പദ് വ്യവസ്ഥയെ തകർത്തതിന് രാജ്യത്തോടു മാപ്പു പറയേണ്ടതെന്നും രാഹുൽ പറഞ്ഞു. പൗരത്വ നിയമത്തിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ആളിക്കത്തിച്ചിരിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ""സത്യം പറഞ്ഞതിന്റെ പേരിൽ ബിജെപി എന്നോട് മാപ്പു പറയണമെന്നാണ് ആവശ്യപ്പെടുന്നത്. ഞാൻ രാഹുൽ സവർക്കർ അല്ല, ഞാൻ രാഹുൽ ഗാന്ധിയാണ്. ഞാൻ മാപ്പ് പറയില്ല. കോണ്ഗ്രസിൽ നിന്ന് ഒരാൾ പോലും പറയില്ല''- രാഹുൽ പറഞ്ഞു.
ഒന്പത് ശതമാനം ജിഡിപിയോടെ ഇന്ത്യ ഒരുകാലത്ത് ശക്തമായ സന്പദ് വ്യവസ്ഥ ആയിരുന്നു.
എന്നാൽ ഇന്നത് നാല് ശതമാനത്തിൽ എത്തിനിൽക്കുന്നു. മോദി ഒറ്റയൊരാൾ ആണ് ഈ സന്പദ് വ്യവസ്ഥയെ ഇത്തരത്തിൽ നശിപ്പിച്ചത്. നോട്ട് നിരോധനം ഇന്ത്യയുടെ സന്പദ് വ്യവസ്ഥയെ വീണ്ടെടുക്കാനാകാത്ത വിധം ഏറെ പ്രതികൂലമായാണു ബാധിച്ചത്.
കള്ളപ്പണം വീണ്ടെടുക്കണമെന്ന കള്ളം പറഞ്ഞാണ് നോട്ട് നിരോധനം നടപ്പാക്കിയത്. പിന്നീട് തിടുക്കത്തിൽ ജിഎസ്ടി നടപ്പാക്കിയതും സാന്പത്തിക രംഗത്തെ പാടേ തകർത്തു. വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ ജിഎസ്ടി നടപ്പാക്കരുതെന്ന് മൻമോഹൻ സിംഗും ചിദംബരവും മോദിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇന്ത്യയുടെ ശത്രുക്കൾ ഈ രാജ്യത്തോട് ചെയ്യാൻ ശ്രമിക്കുന്നത് തന്നെയാണ് ഇപ്പോൾ മോദിയും ചെയ്തു കൊണ്ടിരിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
വ്യവസായ ഭീമന്മാരുടെ 1.45 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മോദി അന്പതു കരാറുകളാണ് അദാനിക്കുമാത്രം നൽകിയത്. ബിജെപിയും രാജ്യത്തിന്റെ ശത്രുവിനെപ്പോലെയാണ് പെരുമാറുന്നത്. നമ്മുടെ ശത്രുക്കൾക്ക് നമ്മുടെ സന്പദ്വ്യവസ്ഥയെ തകർക്കാൻ കഴിയില്ല, എന്നാൽ നമ്മുടെ പ്രധാനമന്ത്രിക്കു സാധിക്കുമെന്നും രാഹുൽ കുറ്റപ്പെടുത്തി.
ജമ്മു കാഷ്മീരിലേക്കും ആസാമിലേക്കും നാഗാലാൻഡിലേക്കും ത്രിപുരയിലേക്കും നോക്കൂ. അവിടം ആകെ ആളിക്കത്തുകയാണ്. മോദിസർക്കാർ രാജ്യത്തെ വിഭജിക്കാനും അതുവഴി ദുർബലപ്പെടുത്താനുമാണു ശ്രമിക്കുന്നത്. അധികാരത്തിനുവേണ്ടി മോദി എന്തും ചെയ്യും. തന്റെ പ്രതിച്ഛായയെക്കുറിച്ചു മാത്രമേ മോദി ആലോചിക്കുന്നുള്ളൂ എന്നും രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യത്ത് എങ്ങനെയാണ് ഇത്രയധികം കർഷകർ മരിക്കുന്നത് എന്ന് പാർലമെന്റിൽ ചോദിച്ചാൽ പോലും ഉത്തരമില്ലാത്ത അവസ്ഥയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാരിനെതിരേ ശബ്ദമുയർത്തി ഈ രാജ്യത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും രാഹുൽ ആഹ്വാനം ചെയ്തു. മോദിയുടെ പണം വാങ്ങുന്ന മാധ്യമങ്ങളാണ് പക്ഷപാതപരമായ വാർത്തകൾ നൽകുന്നതെന്നും രാഹുൽ ആരോപിച്ചു.
മാപ്പോ! അതിന് എന്റെ പേര് സവർക്കറല്ല്ല: രാഹുൽ
01:00 AM Dec 15, 2019 | Deepika.com