ശ്രീനഗർ: ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് തലവനുമായ ഫറൂക്ക് അബ്ദുള്ളയുടെ കരുതൽ തടങ്കൽ മൂന്നു മാസത്തേക്കു നീട്ടി. 82 വയസുള്ള ഫറൂക്കിനെ പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്എ) പ്രകാരമാണു തടങ്കലിലാക്കിയത്. ശ്രീനഗറിലെ അദ്ദേഹത്തിന്റെ വീട് സബ്ജയിലായി പ്രഖ്യാപിച്ച് അവിടെയാണു താമസിപ്പിച്ചിരിക്കുന്നത്.
ലോക്സഭാംഗമായ ഫറൂക്ക് ഓഗസ്റ്റ് അഞ്ചുമുതൽ തടവിലാണ്. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടർന്നാണു ഫറൂഖ്, മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള, മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയത്.
ദേശീയ സുരക്ഷാ നിയമ (എൻഎസ്എ)ത്തിനു പകരം ജമ്മു കാഷ്മീരിൽ ഉള്ളതാണു പിഎസ്എ. ഇതനുസരിച്ചു പൊതുക്രമത്തിനോ ദേശീയസുരക്ഷയ് ക്കോ ആവശ്യമെങ്കിൽ ആരെയും വിചാരണ കൂടാതെ തടവിൽ വയ്ക്കാം. പൊതുക്രമത്തിന്റെ പേരിലാണെങ്കിൽ ഒരു വർഷവും ദേശീയ സുരക്ഷയുടെ പേരിലാണെങ്കിൽ രണ്ടു വർഷവും വരെയാകാം തടവ്. ഓരോ തവണവും മൂന്നു മാസം വീതമേ കാലാവധി നീട്ടാവൂ.
ഹൃദ്രോഗിയായ ഫറൂക്കിനു പേസ്മേക്കർ ഘടിപ്പിച്ചിട്ടുണ്ട്. ഏതാനും വർഷം മുന്പ് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തിയിരുന്നു.
ഫറൂക്ക് അബ്ദുള്ളയുടെ കരുതൽ തടങ്കൽ മൂന്നു മാസം കൂടി
01:00 AM Dec 15, 2019 | Deepika.com