ന്യൂഡൽഹി: ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷന്റെ കൂത്തന്പലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാഡമി മുൻ ചെയർപേഴ്സൻ ലീല സാംസണെതിരേ സിബിഐ കേസെടുത്തു.
പദ്മശ്രീ പുരസ്കാരം ലഭിച്ച ഭരതനാട്യം കലാകാരിയാണ് ലീല സാംസൻ. ഏഴുകോടിയിലേറെ രൂപയുടെ ചെലവിൽ കൂത്തന്പലം നിർമാണത്തിൽ ക്രമക്കേടുകൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്. ലീല സാംസണും കലാക്ഷേത്ര ഉദ്യോഗസ്ഥരായിരുന്ന പത്തു പേർക്കുമെതിരേയാണ് കേസ്. ചീഫ് അക്കൗണ്ട്സ് ഓഫീസർ ടി.എസ് മൂർത്തി, അക്കൗണ്ട്സ് ഓഫീസർ എസ്. രാമചന്ദ്രൻ, എൻജിനിയറിംഗ് ഓഫീസർ വി. ശ്രീനിവാസൻ, സിഎആർഡി ചെന്നൈ എൻജിനിയേഴ്സിന്റെ നടത്തിപ്പുകാരൻ വി. ശ്രീനിവാസൻ എന്നിവർക്ക െതിരേയും കേസെടുത്തിട്ടുണ്ട്.
ചട്ടവിരുദ്ധമായാണ് കൂത്തന്പലം പുനർനിർമാണത്തിനുള്ള കരാർ കന്പനിക്ക് നൽകിയതെന്ന് ചൂണ്ടിക്കാട്ടി സാംസ്കാരിക മന്ത്രാലയത്തിലെ ചീഫ് വിജിലൻസ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 7.02 കോടി നിർമാണച്ചെലവ് കണക്കാക്കിയ പദ്ധതിക്ക് മുൻകൂട്ടി നിശ്ചയിച്ചിരുന്നതിനേക്കാൾ 62.20 രൂപ അധികം ചെലവഴിച്ചു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. 2005 മുതൽ 2012 വരെയായിരുന്നു ലീല സാംസണ് ഫൗണ്ടേഷന്റെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത്. 1985ൽ നിർമിച്ച കൂത്തന്പലം പുനർനിർമിക്കാൻ തീരുമാനമെടുത്തത് 2006ലാണ്.
2009ൽ ചേർന്ന ഫൗണ്ടേഷന്റെ ഗവേണിംഗ് ബോഡി യോഗത്തിലാണ് പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ഒരു ഉപദേശകസമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. പി.ടി. കൃഷ്ണൻ, ലീല സാംസണ്, മാധവി മുദ്ഗൽ എന്നിവർ ചേർന്നാണ് ഇതിനുള്ള ചെലവ് കണക്കാക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്തത്. ഇവർ ഉൾപ്പെട്ട സിവിൽ വർക്ക് കമ്മിറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി 2010ൽ സിഎആർഡിയെ ചുമതലപ്പെടുത്തിയത്. കരാറുകാരെ തെരഞ്ഞെടുക്കാൻ ഓപ്പണ് ടെണ്ടർ നടപടി പൂർത്തിയാക്കിയിരുന്നില്ലെന്നാണ് ഇവർക്കെതിരേയുള്ള പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല നിർമാണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നില്ലെന്നും ആരോപിക്കുന്നു.
സാഹിത്യ അക്കാഡമി മുൻ ചെയർപേഴ്സനെതിരേ സിബിഐ കേസ്
12:31 AM Dec 15, 2019 | Deepika.com