ന്യൂഡൽഹി: പൗരത്വ നിയമം ഭരണഘടനാവിരുദ്ധവും രാജ്യത്തെ വിഭജിക്കുന്നതുമാണെന്നു ചൂണ്ടിക്കാട്ടി കോണ്ഗ്രസ് എംപി ടി.എൻ. പ്രതാപൻ സുപ്രീംകോടതിയിൽ ഹർജി നൽകി. ലോക്സഭയിലും രാജ്യസഭയിലും പാസായി രാഷ്ട്രപതി ഒപ്പു വച്ചതോടെ കഴിഞ്ഞ ദിവസം നിയമമായി മാറിയ പൗരത്വ നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 14,15, 21 ഇവയെ ലംഘിക്കുന്നതാണെന്നും രാജ്യത്ത് മതാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാനുള്ള നീക്കമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
പൗരത്വ നിയമത്തിനെതിരേ മുസ്ലിംലീഗ് നൽകിയ ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിണിച്ചേക്കുമെന്നാണ് വിവരം. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് ആയിരിക്കും മുസ്ലിം ലീഗിന്റെ ഹർജി പരിഗണിക്കുന്നത്. ക്രിസ്മസ് അവധി ആരംഭിക്കുന്നതിനാൽ വ്യാഴാഴ്ചയാണ് സുപ്രീംകോടതിയുടെ ഈ മാസത്തെ അവസാന പ്രവൃത്തി ദിവസം. അതിനാൽ, അവസാന പ്രവൃത്തി ദിവസം പരിഗണിക്കാനുള്ള ഹർജികൾക്കൊപ്പം മുസ്ലിം ലീഗിന്റെ ഹർജിയും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്ര നൽകിയത് ഉൾപ്പെടെ പൗരത്വ ബില്ലിനെതിരായ ഒരു ഡസനോളം ഹർജികളും ബുധനാഴ്ച പരിഗണിക്കുമെന്നാണു വിവരം.
പൗരത്വ നിയമം: ടി.എൻ. പ്രതാപൻ സുപ്രീംകോടതിയിൽ
12:31 AM Dec 15, 2019 | Deepika.com