ന്യൂഡൽഹി: ‘ലക്ഷ്മി എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ്. അവൾക്കുവേണ്ടി ജീവൻ വരെ കൊടുക്കാൻ ഞാൻ തയാറാണ്. എല്ലാവിധ അന്തസോടെയും അഭിമാനത്തോടെയും ഭൂമിയിൽ ജീവിക്കാനുള്ള അവകാശം അവൾക്കുണ്ട്. അവളെ വിട്ടുതരണം...’ ഇങ്ങനെ ഒരാവശ്യവുമായി ബിഹാർ സ്വദേശി സദാം കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ലക്ഷ്മിക്കുവേണ്ടിയുള്ള നിലവിളി തന്നെയാണുണ്ടായിരുന്നത്. ഹർജി പരിഗണിച്ച് സുപ്രീം കോടതി ലക്ഷ്മിയെ ഹാജാരാക്കാൻ ഉത്തരവിട്ടാൽ കേന്ദ്ര വനം വകുപ്പ് വഴിതെളിച്ചു കൊടുക്കേണ്ടി വരും. ഒരു പക്ഷേ തോട്ടിയും വടിയുമായി ഡൽഹി പോലീസ് കമ്മീഷണർ പാപ്പാനായി വരേണ്ടിയും വരും. യമുനാ നദി ഡൽഹിക്കുള്ളതാണെങ്കിൽ ലക്ഷ്മി തന്റേതാണ് എന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ് സദാം.
ഇനി ലക്ഷ്മി ആരെന്നല്ലേ, തലസ്ഥാന നഗരമായ ഡൽഹിയിൽ ആനകളുടെ വർഗത്തിൽ തന്നെ അവശേഷിക്കുന്ന അവസാനത്തെ പിടിയാനയാണ്. സദാം ആകട്ടെ അവളെ ജീവനു തുല്യം സ്നേഹിക്കുന്ന പാപ്പാനും. ലക്ഷ്മിയെ മോഷ്ടിച്ച് അനധികൃതമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്ന പരാതിയിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത സദാം 68 ദിവസത്തെ ജയിൽ വാസത്തിനുശേഷം കർക്കർദൂമ കോടതി ജാമ്യം നൽകിയതിനെത്തുടർന്നാണ് ഇന്നലെ ഡൽഹി മണ്ടോളി ജയിലിന് പുറത്തിറങ്ങിയത്.
ജയിലിനു പുറത്തിറങ്ങിയ സദാം ലക്ഷ്മിയെ പലയിടങ്ങളിലും തെരഞ്ഞു. അങ്ങനെയാണ് ഹരിയാനയിലെ ഒരു പുനരധിവാസ കേന്ദ്രത്തിൽ അസുഖബാധിതയായി കഴിയുകയാണെന്ന് അറിഞ്ഞത്. സ്നേഹമോ പരിചരണമോ ലഭിക്കാതെ അതീവ ഗുരുതരാവസ്ഥയിൽ ലക്ഷ്മി തടവിൽ എന്ന പോലെയാണ് കഴിയുന്നതെന്ന് സദാം തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ഡൽഹി പോലീസ് കമ്മീഷണർ, ഹരിയാനയിലെ തെഹ്രിയിലെ ആന സംരക്ഷണ കേന്ദ്രം എന്നിവർക്കെതിരേയാണ് ഹർജി. മലയാളിയായ സുപ്രീംകോടതി അഭിഭാഷകൻ വിൽസ് മാത്യൂസ് മുഖേനയാണ് സദാം ഹർജി നൽകിയത്.
ബിഹാറിൽ നിന്നു ഡൽഹിയിലേക്ക് കുടിയേറിയ യൂസഫലി എന്നയാളുടെ രണ്ട് ആനകളെയാണ് സദാം പരിപാലിച്ചിരുന്നത്, ലക്ഷ്മിയും മോട്ടിയും. പതിനഞ്ച് വർഷമായി ലക്ഷ്മിയുമായി അതീവ ഹൃദ്യമായ ബന്ധമാണ് സദാമിനുണ്ടായിരുന്നത്. യൂസഫലി ആനയ്ക്ക് ശരിയായ ചിട്ടവട്ടങ്ങൾ ഒരുക്കുന്നില്ലെന്ന പരാതിയിൽ ആനയെ പിടിച്ചെടുക്കുമെന്ന് ചൂണ്ടിക്കാട്ടി വന്യജീവി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് സദാം ആനയുമായി അപ്രത്യക്ഷനായത്.
ഒടുവിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് സദാമിനെയും ലക്ഷ്മിയെയും ഡൽഹിയിൽ യമുനയ്ക്കടുത്തു നിന്ന് കണ്ടെത്തിയത്. ഇരുവരെയും ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ആനയെ മോഷ്ടിച്ച കുറ്റത്തിന് സദാമിനെ ജയിലിലേക്കും ലക്ഷ്മിയെ ഹരിയാനയിലെ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു.
സെബി മാത്യു
സുപ്രീം കോടതിയിൽ ഒരാനക്കാര്യം !
12:31 AM Dec 15, 2019 | Deepika.com