ഗോഹട്ടി/കോൽക്കത്ത/ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം പടരുന്നു. ആസാമിനു പുറമേ മേഘാലയയിലും അരുണാചലിലും പശ്ചിമബംഗാളിലും കടുത്ത പ്രതിഷേധം അലയടിച്ചു. ബംഗാളിൽ രണ്ടിടത്ത് റെയിൽവേ സ്റ്റേഷനുകൾക്കു നേർക്ക് ആക്രമണമുണ്ടായി.
പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധത്തിന്റെ കേന്ദ്രസ്ഥാനമായ ഗോഹട്ടിയിൽ ഇന്നലെ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ സമാധാനപരമായ പ്രകടനങ്ങൾ നടന്നു.
അതേസമയം, ബംഗാളിൽ ഇന്നലെ പ്രതിഷേധം അക്രമാസക്തമായി. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ഹൗറ, മൂർഷിദാബാദ്, ബിർഭും, വടക്കൻ ബംഗാൾ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം രൂക്ഷമായത്. ബംഗാളിന്റെ പല ഭാഗത്തും റോഡ്-റെയിൽ ഗതാഗതം തടസപ്പെട്ടു. ഹൗറ ജില്ലയിലെ ഉലുബെറിയ റെയിൽവേ സ്റ്റേഷൻ പ്രതിഷേധക്കാർ തകർത്തു. സ്റ്റേഷൻ പ്ലാറ്റ്ഫോം തകർത്ത പ്രതിഷേധക്കാർ ഏതാനും ട്രെയിനുകൾക്കു നേർക്കും ആക്രമണം നടത്തി. ഹൗറ-കൊറോമാണ്ഡൽ എക്സ്പ്രസ് ട്രെയിൻ ഡ്രൈവർക്കു കല്ലേറിൽ പരിക്കേറ്റു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മൂർഷിദാബാദ് ജില്ലയിലെ ബെൽഡംഗ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിനു പ്രതിഷേധക്കാർ തീവച്ചു. ബെൽഡംഗ പോലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതിഷേധക്കാർ രഘുനാഥ്ഗഞ്ച് പോലീസ് സ്റ്റേഷനു സമീപമുണ്ടായിരുന്ന വാഹനങ്ങൾക്കു തീയിട്ടു. മേഘാലയയിൽ പ്രതിഷേധം രൂക്ഷമായി. ഷില്ലോംഗിൽ രാജ്ഭവനു മുന്നിൽ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ 25 പേർക്കു പരിക്കേറ്റു. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. കോൺഫെഡറേഷൻ ഓഫ് മേഘാലയ സോഷ്യൽ ഓർഗനൈസേഷൻസ്(സിഒഎംസ്ഒ) ആണ് പ്രതിഷേധത്തിനു നേതൃത്വം നല്കിയത്.
അരുണാചൽപ്രദേശിലെ വിവിധയിടങ്ങളിൽ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
പൗരത്വ ബില്ലിനെതിരേ തമിഴ്നാട്ടിൽ പ്രതിഷേധിച്ച അഞ്ഞൂറിലധികം ഡിഎംകെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
പൗരത്വ ഭേദഗതി നിയമം; വടക്കുകിഴക്കും ബംഗാളിലും പ്രതിഷേധം പടരുന്നു
01:15 AM Dec 14, 2019 | Deepika.com