ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെത്തുടർന്നുള്ള കലാപങ്ങൾ ചൂണ്ടിക്കാട്ടി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവച്ചു. ഞായറാഴ്ച ആസാമിലെ ഗോഹട്ടിയിൽ പ്രധാനമന്ത്രി നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കി. പിന്നീട് ഇരുകൂട്ടർക്കും സൗകര്യപ്രദമായ തീയതിയിലാകും കൂടിക്കാഴ്ചയെന്ന് ഇരു ഗവൺമെന്റുകളും അറിയിച്ചു. ബംഗ്ലാദേശ് മന്ത്രിമാർ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതിനു പിന്നാലെയാണിത്.
ഗോഹട്ടിയിൽ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ഉച്ചകോടി അവിടെ നടത്തുന്നതു പ്രശ്നമാകും. മറ്റേതെങ്കിലും നഗരത്തിലോ ന്യൂഡൽഹിയിലോ ഉച്ചകോടി നടത്താൻ പറ്റുമായിരുന്നില്ലേ എന്നു ചോദിച്ചതിന് ഉച്ചകോടിക്ക് ഏറെ ഒരുക്കവും ക്രമീകരണങ്ങളും വേണമെന്നായിരുന്നു മറുപടി.
ആബെ യാത്ര റദ്ദാക്കിയതു പ്രക്ഷോഭം മാത്രം കണക്കിലെടുത്താണോ എന്നു വ്യക്തമല്ല. പൗരത്വ നിയമഭേദഗതിയെപ്പറ്റി ജപ്പാൻ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം ഉറപ്പാക്കണമെന്ന് അമേരിക്ക ഇന്നലെ പരസ്യമായി ആവശ്യപ്പെട്ടതുപോലെ പ്രതികരിക്കാൻ ജപ്പാൻ ശ്രമിച്ചുമില്ല.
ജപ്പാൻ പ്രധാനമന്ത്രി സന്ദർശനം മാറ്റി
01:15 AM Dec 14, 2019 | Deepika.com