ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ "റേപ് ഇൻ ഇന്ത്യ’ പരാമർശത്തിൽ ഉടക്കി ശീതകാല സമ്മേളനം അവസാനിപ്പിച്ച് പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ പിരിഞ്ഞു. ജാർഖണ്ഡിൽ തെരഞ്ഞെടുപ്പു റാലിക്കിടെ രാഹുൽ നടത്തിയ "റേപ് ഇൻ ഇന്ത്യ' പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
ഇതിനായി ലോക്സഭയിലും രാജ്യസഭയിലും ബിജെപി പ്രതിഷേധമുയർത്തി. ലോക്സഭയിൽ വിഷയം ഉന്നയിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി, രാഹുൽ ഗാന്ധിക്കെതിരേ കടുത്ത ശിക്ഷാനടപടി വേണമെന്നും ആവശ്യപ്പെട്ടു. മന്ത്രി പിന്നീട് രാഹുലിന്റെ പരാമർശത്തിനെതിരേ തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നൽകി.
എന്നാൽ, മാപ്പിനു പകരം മോദിയുടെ റേപ് കാപ്പിറ്റൽ പ്രസംഗം ചൂണ്ടിക്കാട്ടി പാർലമെന്റിൽ ബിജെപിക്കു മറുപടി നൽകാൻ രാഹുൽ ഒരുങ്ങിയെങ്കിലും സ്പീക്കർ അവസരം നൽകിയില്ല. തുടർന്ന് സഭയ്ക്കു പുറത്തിറങ്ങിയ രാഹുൽ താൻ ഒരു കാരണവശാലും മാപ്പു പറയില്ലെന്നു വ്യക്തമാക്കി. സഭ പിരിഞ്ഞശേഷം സ്പീക്കറുടെ ചേംബറിലെത്തിയ രാഹുൽ ഗാന്ധി തനിക്ക് സംസാരിക്കാൻ അവസരം നൽകാതിരുന്നതിൽ ക്ഷോഭിക്കുകയും ചെയ്തു. സ്പീക്കർ പക്ഷപാതപരമായി പെരുമാറിയാൽ സഭയുടെ അധ്യക്ഷൻ എന്നതിനേക്കാൾ ഒരു ബിജെപിക്കാരൻ മാത്രമായേ കാണാൻ കഴിയൂ എന്നും രാഹുൽ സ്പീക്കർ ഓം ബിർളയുടെ മുഖത്തു നോക്കി പറഞ്ഞു.
ഒരു കാരണവശാലും മാപ്പു പറയില്ല. താൻ എന്താണു പറഞ്ഞതെന്നു പരിശോധിച്ചു നോക്കൂ. പ്രധാനമന്ത്രി എപ്പോഴും മേക്ക് ഇൻ ഇന്ത്യ എന്നു വാചാലനാകുന്നു. എന്നാൽ, പത്രങ്ങൾ തുറന്നാൽ അതേക്കുറിച്ചുള്ള വാർത്തകളല്ല കാണുന്നത്. മറിച്ച് നിരവധി മാനഭംഗ വാർത്തകളാണു കാണുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ശ്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
നരേന്ദ്ര മോദി ഡൽഹിയെ "റേപ് കാപ്പിറ്റൽ (മാനഭംഗങ്ങളുടെ തലസ്ഥാനം) എന്നു വിളിക്കുന്ന വീഡിയോ ക്ലിപ്പ് തന്റെ ഫോണിലുണ്ടെന്നും എല്ലാവർക്കും കാണാൻ വേണ്ടി അതു ട്വീറ്റ് ചെയ്യാമെന്നും രാഹുൽ പറഞ്ഞു.
സെബി മാത്യു
മാപ്പ് പറയില്ലെന്നു രാഹുൽ ഗാന്ധി
01:15 AM Dec 14, 2019 | Deepika.com