ന്യൂഡൽഹി: രാജ്യമെന്പാടും, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പൗരത്വ നിയമത്തിനെതിരേ രോഷം ആളിക്കത്തുന്പോൾ രാഹുൽ ഗാന്ധിയുടെ റേപ് ഇൻ ഇന്ത്യ പരാമർശത്തിനെതിരേ ബിജെപി കരുതിക്കൂട്ടിയാണ് ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധമുയർത്തിയത്. ബിജെപിയുടെ വനിതാ എംപിമാർ എല്ലാവരുംതന്നെ മുന്നിട്ടിറങ്ങി നിന്നാണു രാഹുൽ മാപ്പു പറയണം എന്നാവശ്യപ്പെട്ടത്.
സഭയിൽ ഇന്നലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് വിഷയം ഉന്നയിച്ചത്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് രാജ്യത്തെ വനിതകൾ മാനഭംഗം ചെയ്യപ്പെടേണ്ടവരാണെന്ന് ഒരു നേതാവ് വിളിച്ചുപറയുന്നത്. ഇതാണോ രാഹുൽ ഗാന്ധിക്കു രാജ്യത്തിനു നൽകാനുള്ള സംഭാവനയെന്നും, രാഹുൽ ഈ പരാമർശത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ബിജെപി എംപി ലോക്കേറ്റ് ചാറ്റർജിയും രാഹുലിനെതിരേ നടപടി ആവശ്യപ്പെട്ടു. ബിജെപിയുടെ വനിതാ എംപിമാർ ഒന്നടങ്കം ലോക്സഭയുടെ മുൻനിരയിലേക്കു നീങ്ങിനിന്ന് രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ടു. എല്ലാ പുരുഷന്മാരും മാനഭംഗം ചെയ്യുന്നവരല്ല. ഇത് ഇന്ത്യക്കെതിരേയുള്ള അപഹസിക്കലാണ്. രാഹുൽ ഗാന്ധിക്ക് അന്പത് വയസിനോട് അടുക്കുന്നു. എന്നിട്ടും ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തിരിച്ചറിവില്ലാതെയാണോയെന്നും സ്മൃതി ചോദിച്ചു. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്ക് പാർലമെന്റ് അംഗമായിരിക്കാനുള്ള ധാർമികമായ അവകാശമില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു.
ഉടൻതന്നെ ഡിഎംകെ എംപി കനിമൊഴി രാഹുലിന്റെ പക്ഷം ചേർന്ന് പ്രതിരോധവുമായി രംഗത്തിറങ്ങി. രാജ്യത്ത് വർധിച്ചുവരുന്ന മാനഭംഗക്കേസുകളിൽ സർക്കാരിനെ ചോദ്യംചെയ്യുകയാണ് രാഹുൽ ചെയ്തത്. എന്നാൽ രാജ്യത്ത് സ്ത്രീകൾ തുടർച്ചയായി മാനഭംഗത്തിന് ഇരയാകുകുന്നു; അത് വളരെ ആശങ്കപ്പെടുത്തുന്നതാണെന്നും കനിമൊഴി പറഞ്ഞു.
രാഹുലിനെതിരേ കരുതിക്കൂട്ടി ബിജെപി
01:15 AM Dec 14, 2019 | Deepika.com