ഗോഹട്ടി: പൗരത്വ ഭേദഗതി ബില്ലിനെതിരേ ആസാമിൽ പ്രതിഷേധാഗ്നി ആളിപ്പടരുന്നു. ഗോഹട്ടിയിൽ കല്ലേറു നടത്തിയവർക്കു നേർക്ക് പോലീസ് നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പലയിടത്തും കർഫ്യൂ ലംഘിച്ചു ജനം തെരുവിലിറങ്ങി. ദിബ്രുഗഡിലെ ചാബുവയിൽ എംഎൽഎ ബിനോദ് ഹസാരികയുടെ വീട് പ്രതിഷേധക്കാർ കത്തിച്ചു. വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയാക്കി. സോണിറ്റ്പുരിൽആസാം കൈത്തറി വകുപ്പ് മന്ത്രി രഞ്ജിത് ദത്തയുടെ വീടിനു നേർക്ക് പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനാൽ അധികം നാശനഷ്ടമുണ്ടായില്ല. ദിബ്രുഗഡിലെ സർക്കിൾ ഓഫീസും കത്തിച്ചു. ആസാമിലെ സ്കൂളുകൾക്ക് പത്തു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
ആസാമിലേക്കും തിരിച്ചുമുള്ള മിക്ക ട്രെയിനുകളും വിമാനസർവീസുകളും നിർത്തിവച്ചു. കർഫ്യൂവിനെത്തുടർന്ന് നൂറുകണക്കിന് യാത്രക്കാർ ഗോഹട്ടി വിമാനത്താവളത്തിൽ കുടുങ്ങി. റോഡ്ഗതാഗതം തടസപ്പെട്ടതിനെത്തുടർന്ന് ദിബ്രുഗഡ് വിമാനത്താവളത്തിൽനിന്നു പുറത്തേക്കു പോകാനാവാതെ യാത്രക്കാർ വലഞ്ഞു.
ഗോഹട്ടിയിലെ അന്പാരി മേഖലയിലെ ആസാം ഗണപരിഷത് ആസ്ഥാനം ജനക്കൂട്ടം തകർത്തു. ഗോപിനാഥ് ബർദലോയി റോഡിലെ എജിപി ആസ്ഥാനത്തേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ ജനൽച്ചില്ലുകളും ഉപകരണങ്ങളും അടിച്ചുതകർത്തു. കെട്ടിടത്തിനു വെളിയിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും തകർത്തു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഗോഹട്ടിയിലെ വിവിധയിടങ്ങളിൽ പോലീസ് ആകാശത്തേക്കു വെടിവച്ചു. ഗോഹട്ടി-ഷില്ലോംഗ് റോഡ് അക്ഷരാർഥത്തിൽ യുദ്ധക്കളമായി. നിരവധി കടകൾ പ്രതിഷേധക്കാർ തകർത്തു. ടയർ കൂട്ടിയിട്ടു കത്തിച്ച് ഗതാഗതം തടസപ്പെടുത്തി. സുരക്ഷാസേനയുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. ഗോഹട്ടിയിലെ ലതാശീൽ മൈതാനത്ത് ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ(എഎഎസ്യു) വിളിച്ചുചേർത്ത പ്രതിഷേധയോഗത്തിൽ കർഫ്യൂ ലംഘിച്ച് പ്രമുഖ വ്യക്തികൾ ഉൾപ്പെടെ ആയിരക്കണക്കിനു വിദ്യാർഥികൾ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസാം മുഖ്യമന്ത്രി സർബാനന്ദ സോനാവാളും ആസാം ജനതയെ വഞ്ചിച്ചുവെന്ന് എഎഎസ്യു ഉപദേശകൻ സമുജ്ജൽ ഭട്ടാചാര്യ കുറ്റപ്പെടുത്തി.
പൗരത്വബില്ലിനെതിരേ യുള്ള പ്രതിഷേധം നിയന്ത്രണാതീതമായതോടെ ഗോഹട്ടി പോലീസ് കമ്മീഷണർ ദീപക്കുമാറിനെ സ്ഥലംമാറ്റി. മുന്ന പ്രസാദ് ഗുപ്തയാണു പുതിയ കമ്മീഷണർ. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി മുകേഷ് അഗർവാളിനെയും മാറ്റി. ജി.പി. സിംഗിനെ പകരം നിയമിച്ചു.
പത്തുജില്ലകളിൽ ഇന്റർനെറ്റ് സർവീസുകൾ രണ്ടു ദിവസത്തേക്കുകൂടി നിർത്തിവച്ചു. കാമ്രൂപ് ജില്ലയിൽ മുഴുവൻ സ്കൂളുകളും കോളജുകളും അടഞ്ഞുകിടന്നു. എൻഎച്ച്31 അടക്കം എല്ലാ പ്രധാന പാതകളിലും ഗതാഗതം നിലച്ചു. രംഗിയ പട്ടണത്തിലും ഗോലാഘട്ടിലും കല്ലേറ് നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് മൂന്നു റൗണ്ട് ആകാശത്തേക്കു വെടിവച്ചു. രംഗിയയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർക്കു നേർക്ക് പോലീസ് ലാത്തിച്ചാർജ് നടത്തി.
ലഖിംപുർ, ചരായ്ദേവ് ജില്ലകളിലെ തേയിലത്തോട്ടങ്ങളിൽ തൊഴിലാളികൾ പണിമുടക്കി. ആസാം ഡിജിപി ഭാസ്കർ ജ്യോതി മഹന്തയുടെ അകന്പടിവാഹനങ്ങൾക്കു നേർക്ക് ഗോഹട്ടിയിൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു കോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഗോഹട്ടി, ടിൻസുകിയ, ജോർഹട്ട്, ദിബ്രുഗഡ് എന്നിവിടങ്ങളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി.
വിവരാവകാശ പ്രവർത്തകനും കർഷകനേതാവുമായ അഖിൽ ഗോഗൊയിയെ ഇന്നലെ ജോർഹട്ട് ജില്ലയിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിതിഗതികൾ ഗുരുതരമായതോടെ ജോർഹട്ട്, ഗോലാഘട്ട്, ടിൻസുകിയ, ചരായിദേവ് ജില്ലകളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു.
ആസാം അടർക്കളം; പോലീസ് വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു
01:00 AM Dec 13, 2019 | Deepika.com