ന്യൂഡൽഹി: അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാനുള്ള അത്യാവശ്യ സുരക്ഷാ സന്നാഹങ്ങളില്ലാതെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ. സംസ്ഥാനത്തെ ഈ രണ്ടു വിമാനത്താവളങ്ങളിലും അതീവ സുരക്ഷാ സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങൾ ഇല്ലെന്നാണ് ആഭ്യന്തര കാര്യങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
സ്ഫോടക വസ്തുക്കൾ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള ബോംബ് ഡിറ്റൻഷൻ ആന്ഡ് ഡിസ്പോസൽ സ്ക്വാഡ് (ബിഡിഡിഎസ്) ഇല്ല. ബോംബ് നിർവീര്യമാക്കുന്നതിനുള്ള അത്യാവശ്യ ഉപകരണങ്ങളുമില്ല. വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫിനും അത്യാവശ്യ ഉപകരണങ്ങളില്ല.
രണ്ടു വിമാനത്താവളങ്ങളിലും ഗുരുതര സുരക്ഷാ വീഴ്ചയാണുള്ളത്. കേരളത്തിൽ കൊച്ചി വിമാനത്താവളത്തിൽ മാത്രമാണ് മതിയായ സുരക്ഷാ ക്രമീകരണങ്ങളും സിഐഎസ്എഫിന് ആവശ്യമായ സജ്ജീകരണങ്ങളുമുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
കോണ്ഗ്രസ് എംപി ആനന്ദ് ശർമ അധ്യക്ഷനായ പാർലമെന്ററി സമിതിയാണ് രാജ്യത്തെ പതിനെട്ട് വിമാനത്താവളങ്ങളിൽ അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം രാജ്യസഭയിൽ സമർപ്പിച്ചത്. ഈ പതിനെട്ടു വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളും ഉൾപ്പെട്ടിട്ടുള്ളത്.
സ്ഫോടക വസ്തുക്കൾ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള സംവിധാനം രാജ്യത്തെ വിമാനത്താവളങ്ങളിൽ അടിയന്തരമായി ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ട്. ബോംബ് നിർവീര്യമാക്കുന്നതിന് ഉൾപ്പടെ 28 സുപ്രധാന ഉപകരണങ്ങൾ വിമാനത്താവളങ്ങളിൽ വേണമെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയോട് നിർദേശിച്ചിരുന്നു.
എന്നാൽ ഇതിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് നിർവീര്യമാക്കുന്നതിനും സൂക്ഷ്മ പരിശോധനയ്ക്കുമായുള്ള നാലു പ്രധാന ഉപകരണങ്ങളില്ല.
കോഴിക്കോട് വിമാനത്താവളത്തിൽ ഇത്തരത്തിലുള്ള അഞ്ച് ഉപകരണങ്ങളില്ലെന്നു മാത്രമല്ല ഉള്ളവയിൽ പലതും ശരിയായി പ്രവർത്തിക്കുന്നവയുമല്ല.
സുരക്ഷാ കാര്യത്തിൽ ഏറ്റവും അപകടകരമായ അവസ്ഥയുള്ളത് ലക്നോ, ജോധ്പൂർ വിമാനത്താവളങ്ങളിലാണ്. 28 സുരക്ഷാ ഉപകരണങ്ങൾ വേണ്ട സ്ഥാനത്ത് ലക്നോ വിമാനത്താവളത്തിൽ രണ്ടും ജോധ്പൂരിൽ ഒന്നും മാത്രമാണുള്ളത്. ബഗ്ദോഗ്ര, ഗോഹട്ടി, തിരുവനന്തപുരം, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലേക്ക് അവശ്യ ഉപകരണങ്ങൾ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷനോടും നിർദേശിട്ടുണ്ട്.
അതീവ സുരക്ഷ ആവശ്യമുള്ള 22 വിമാനത്താവളങ്ങളിൽ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, കൊച്ചി, അമൃത്സർ എന്നിവ മാത്രമേ മതിയായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നുള്ളൂ. ഡൽഹി വിമാനത്താവളത്തിൽ 28 ഉപകരണങ്ങൾ വേണ്ടയിടത്ത് മൂന്നെണ്ണത്തിന്റെ അഭാവം ഉണ്ടെന്നും പാർലമെന്ററി സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സെബി മാത്യു
സുരക്ഷാ സന്നാഹങ്ങളില്ലാതെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ
01:00 AM Dec 13, 2019 | Deepika.com