മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നേതൃത്വം നല്കുന്ന മഹാ വികാസ് അഘാഡി സർക്കാരിൽ വകുപ്പുവിഭജനം പ്രഖ്യാപിച്ചു. സുപ്രധാനമായ ആഭ്യന്തര വകുപ്പ് ശിവസേനയ്ക്കു ലഭിച്ചു. എൻസിപിക്ക് ധനം, ഭവനനിർമാണം, പൊതുജനാരോഗ്യം, സഹകരണ വകുപ്പുകൾ ലഭിച്ചു. റവന്യു, പൊതുമരാമത്ത്, ടെക്സ്റ്റയിൽസ്, വനിതാ ശിശുക്ഷേമം, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ കോൺഗ്രസിനു ലഭിച്ചു.
താക്കറെയും ആറു മന്ത്രിമാരുമാണു നവംബർ 28ന് സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയാണ് ആഭ്യന്തരമന്തി. നഗരവികസനം, വനം, പരിസ്ഥിതി, ജലവിതരണം, ടൂറിസം, പാർലമെന്ററി കാര്യം തുടങ്ങിയ വകുപ്പുകളും ഷിൻഡെ കൈകാര്യം ചെയ്യും. ശിവസേനക്കാരനായ സുഭാഷ് ദേശായിക്ക് കൃഷി, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ നല്കി. എൻസിപിയിലെ ജയന്ത് പാട്ടീൽ ആണു ധനമന്ത്രി. ആസൂത്രണം, ഭവനനിർമാണം, പൊതുജനാരോഗ്യം, സഹകരണം, ഭക്ഷ്യ-സിവിൽ സപ്ലൈസ്, തൊഴിൽ തുടങ്ങിയ വകുപ്പുകളും പാട്ടീൽ കൈകാര്യം ചെയ്യും.
എൻസിപിക്കാരായ ഛഗൻ ഭുജ്ബലിന് ജലസേചനം, ഗ്രാമവികസനം, സാമൂഹ്യനീതി, എക്സൈസ് തുടങ്ങിയ വകുപ്പുകളുടെ ചുമതല ലഭിച്ചു. കോൺഗ്രസിലെ ബാലാസാഹെബ് തോറാട്ട് ആണു റവന്യു മന്ത്രി. ഊർജം, മെഡിക്കൽ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യം, മൃഗസംരക്ഷണം. ക്ഷീരവികസനം , ഫിഷറീസ് വകുപ്പുകളുടെ ചുമതലയും തോറാട്ടിനാണ്. കോൺഗ്രസിലെ നിതിൻ റൗത് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യും. ആദിവാസി ക്ഷേമം, വനിതാ-ശിശുക്ഷേമം, ടെക്സ്റ്റയിൽ, പിന്നോക്കക്ഷേമം തുടങ്ങിയ വകുപ്പുകളുടെയും ചുമതലയും റൗത്തിനാണ്. നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ മന്ത്രിസഭാ വികസനമുണ്ടാകും.
ശിവസേനയ്ക്ക് ആഭ്യന്തരം, എൻസിപിക്കു ധനം, കോൺഗ്രസിനു റവന്യു
12:37 AM Dec 13, 2019 | Deepika.com