ന്യൂഡൽഹി: ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനു പാർലമെന്റിലും നിയമസഭകളിലുമുണ്ടായിരുന്ന പ്രാതിനിധ്യം ഇല്ലാതാക്കുന്നതിനുള്ള 126-ാം ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിനു പാർലമെന്റിലും നിയമസഭകളിലും ഏർപ്പെടുത്തിയിരുന്ന സംവരണം പത്ത് വർഷത്തേക്കു കൂടി നീട്ടാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിനും ലോക്സഭയിലും നിയമസഭകളിലും സംവരണം നൽകുന്നതിനുള്ള ഭരണഘടനാ വ്യവസ്ഥയുടെ കാലാവധി ജനുവരി 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതി ബിൽ അവതരിപ്പിച്ചത്. പട്ടികജാതി, പട്ടികവർഗത്തിനുള്ള സംവരണം നീട്ടാൻ ഭേദഗതി ചെയ്തപ്പോൾ ആംഗ്ലോ ഇന്ത്യനുള്ള പ്രാതിനിധ്യം (നാമനിർദേശം) നീട്ടുന്ന കാര്യത്തിൽ പ്രത്യേകം വ്യവസ്ഥ ചെയ്യാതെ വിട്ടുകളഞ്ഞു. ഇതോടെ 2020 ജനുവരി 25ന് ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം പൂർണമായും ഇല്ലാതാകും. അതേസമയം, ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അതിനെതിരേ അവകാശ ലംഘനത്തിനു നോട്ടീസ് നൽകുമെന്നും ഹൈബി ഈഡൻ എംപി പറഞ്ഞു.
ആംഗ്ലോ ഇന്ത്യൻ വിഭാഗത്തെ ഒഴിവാക്കാൻവേണ്ടി 2011ലെ സെൻസസ് കണക്കുകളാണ് നിയമമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതു പ്രകാരം ഇന്ത്യയിൽ ആകമാനമുള്ള ആംഗ്ലോ ഇന്ത്യൻസ് 296 പേർ മാത്രമാണെന്നും ഇത് അടിസ്ഥാന വിവരങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈബി പറഞ്ഞു. ജാതി അടിസ്ഥാനത്തിൽ ഇന്ത്യയിലെങ്ങും സെൻസസ് നടക്കാത്തിടത്താണ് മന്ത്രി ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയതെന്നും ഇത് സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം വിശദമാക്കി.
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം: ബിൽ രാജ്യസഭ പാസാക്കി
12:37 AM Dec 13, 2019 | Deepika.com