ന്യൂഡൽഹി: പ്രതിപക്ഷം ഉൾപ്പെ ടെ രൂക്ഷമായ എതിർപ്പ് ഉന്നയിച്ചതോടെ വ്യക്തിവിവര സംരക്ഷണ ബിൽ കേന്ദ്രം സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടു. ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്വേർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ വിവരങ്ങൾ വാട്സ് ആപ്പിലൂടെ ചോർത്തി എന്ന ഗുരുതര പരാതിയുടെ നിഴലിലാണ് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് ഇന്നലെ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. രാജ്യത്തെ പൗരൻമാരുടെ സ്വകാര്യത ലംഘിക്കുന്നു എന്നാരോപിച്ചാണു പ്രതിപക്ഷം ബില്ലിനെ എതിർത്തത്.
രാജ്യത്താകമാനം വ്യക്തികളുടെ സ്വകാര്യതയിലേക്ക് അനാവശ്യ കടന്നുകയറ്റം നടക്കുന്നു എന്ന വ്യാപക പരാതിയുടെ ഇടയിലാണ് സർക്കാർ ബില്ലുമായി എത്തിയിരിക്കുന്നതെന്ന് ബില്ലവതരണത്തെ എതിർത്ത് എംപിമാരായ അധീർ രഞ്ജൻ ചൗധരി, സൗഗത റോയ്, മഹുവ മൊയ്ത്ര എന്നിവർ ആവശ്യപ്പെട്ടു. വിദേശ കന്പനികൾ വരെ രാജ്യത്തെ പൗരൻമാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെടുക്കുന്ന അന്തരീക്ഷമാണുള്ളത്. ഇത് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളുടെ തന്നെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, രാജ്യത്തെ പൗരന് സ്വകാര്യതയ്ക്കും വിവര സംരക്ഷണത്തിനും അവകാശമുണ്ട്, ഒരു ഭീകരന് അതിന്റെ സംരക്ഷണം ലഭിക്കേണ്ട കാര്യമില്ലെന്നാണ് മന്ത്രി രവിശങ്കർ പ്രസാദ് മറുപടി നൽകിയത്.
ഡാറ്റാ സുരക്ഷിതത്വം സുപ്രധാനമാണെന്നും ഒരു വ്യക്തിയിൽ നിന്ന് ആവശ്യമായ ഡാറ്റ മാത്രമേ കന്പനികൾ സ്വീകരിക്കാവൂയെന്നും ബില്ലിൽ പറയുന്നു. ശേഖരിക്കുന്ന ഡാറ്റയുടെ ഉപയോഗം ഉപഭോക്താവിനെ അറിയിക്കണം. എല്ലാ വ്യക്തി വിവരങ്ങളുടെയും ഒരു കോപ്പി ഇന്ത്യയിൽ സൂക്ഷിക്കണം. നിർണായക വ്യക്തിവിവരങ്ങൾ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഇന്ത്യയിൽ തന്നെ ആയിരിക്കണം. എമർജൻസി ഘട്ടങ്ങളിലല്ലാതെ പുറത്തുകൊണ്ടുപോവാൻ പറ്റില്ലെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഇവ ലംഘിച്ചാൽ അഞ്ചു കോടി രൂപയോ കന്പനിയുടെ ആഗോള വരുമാനത്തിന്റെ രണ്ടു ശതമാനമോ മുതൽ 15 കോടി രൂപയോ ആഗോള വരുമാനത്തിന്റെ നാലു ശതമാനം വരെയോ പിഴ ലഭിക്കും. വിവിധ പാസ്വേഡുകൾ, ആരോഗ്യ വിവരങ്ങൾ, ധനവിനിയോഗം, ലൈംഗിക ആഭിമുഖ്യം, ബയോമെട്രിക് വിവരം, ജനിതക വിവരം, ട്രാൻസ്ജൻഡർ വിവരം, മതം, രാഷ്ട്രീയ താത്പര്യം തുടങ്ങിവയാണ് വ്യക്തിഗത വിവരങ്ങളുടെ പരിധിയിൽ വരുന്നത്. രാജ്യത്തിന്റെ പരമാധികാരം രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തികളുടെ വിവരങ്ങൾ അവരുടെ അനുമതിയില്ലാതെ തന്നെ പരിശോധിക്കാനും ബിൽ നിയമമായാൽ സർക്കാരിന് അധികാരം ലഭിക്കും. കോടതി ഉത്തരവിലൂടെയും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ബിൽ കോണ്ഗ്രസ് ശശി തരൂർ അധ്യക്ഷനായ പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വാട്സ് ആപ്പ് ചോർച്ച സംബന്ധിച്ച വിഷയം പരിശോധിക്കുന്നതും തരൂർ അധ്യക്ഷനായ സമിതിയാണ്. എന്നാൽ, സർക്കാർ ഇതിന് തയാറായില്ല. വോട്ടെടുപ്പിലൂടെ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനാണ് നിശ്ചയിച്ചത്. ശിവസേനയെക്കൂടി ഒപ്പം നിർത്തി പ്രതിഷേധിച്ച കോണ്ഗ്രസ് ബില്ലവതരണത്തെ ശക്തമായി എതിർത്തു. വോട്ടെടുപ്പിലേക്ക് കടന്നതോടെ കോണ്ഗ്രസ്, ശിവസേന, തൃണമൂൽ കോണ്ഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ അംഗങ്ങൾ പ്രതിഷേധവുമായി സഭയിൽ നിന്നിറങ്ങിപ്പോയി. അതോടെ ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു വിടാനുള്ള തീരുമാനം ശബ്ദവോട്ടോടെ പാസായി.
സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബില്ലിനെ എതിർത്തത്. രാജ്യത്ത് സ്നൂപ്പിംഗ് വ്യവസായം അനുദിനം വളർന്നു കൊണ്ടിരിക്കുന്നതാണ് കാണുന്നതെന്ന് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. അതേസമയം വിവര സാങ്കേതിക മന്ത്രാലയം ഈ വിഷയങ്ങളിൽ സംശയാസ്പദമായ നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എതിർപ്പ്; വ്യക്തിവിവര സംരക്ഷണ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക്
01:38 AM Dec 12, 2019 | Deepika.com