ഗാന്ധിനഗർ: ഗുജറാത്തിലെ ഗോദ്ര കലാപം അന്വേഷിച്ച ജസ്റ്റീസ് ജി.ടി. നാനാവതി-മെഹ്ത കമ്മീഷൻ ഗുജറാത്ത് മുൻ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കു വീണ്ടും ക്ലീൻ ചിറ്റ് നല്കി. കലാപം ആസൂത്രണം ചെയ്തതല്ലെന്നും മോദിക്കു പങ്കില്ലെന്നു സർക്കാർ നിയമസഭയിൽ വച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2002 ഫെബ്രുവരി 27നു ഗോദ്ര റെയിൽവേ സ്റ്റേഷനു സമീപം സബർമതി എക്സ്പ്രസ് ട്രെയിനിന്റെ എസ്-6 കോച്ചിൽ 59 കർസേവകർ കൊല്ലപ്പെട്ടതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയായിരുന്ന മോദി ആരെയും അറിയിക്കാതെ ട്രെയിൻ കാണാനെത്തിയതു തെളിവുകൾ നശിപ്പിക്കാനായിരുന്നുവെന്നും അന്നു രാത്രി പോലീസുകാരുടെ യോഗം വിളിച്ചുകൂട്ടി കലാപത്തിനെതിരേ നടപടിയെടുക്കരുതെന്ന് നിർദേശിച്ചെന്നുമാണ് മോദിക്കെതിരേയുള്ള പ്രധാന ആരോപണം.
പോലീസ് ഉദ്യോഗസ്ഥരായ ആർ.ബി. ശ്രീകുമാർ, രാഹുൽ ശർമ, സഞ്ജീവ് ഭട്ട് എന്നിവരുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണു കമ്മീഷൻ റിപ്പോർട്ട്. എല്ലായിടത്തും എല്ലാ ഉദ്യോഗസ്ഥരെയും കൊണ്ടുപോകണമെന്നില്ലെന്നും മോദി ചെയ്തതു തെറ്റല്ലെന്നും പോ ലീസുകാർക്ക് ഇത്തരമൊരു നിർദേശം കൊടുത്തതായി പോലീസുകാർ പറഞ്ഞിട്ടില്ലെന്നും ഗുജറാത്ത് മന്ത്രി പ്രദീപ്സിംഗ് ജഡേജ പറഞ്ഞു. മുൻ ആഭ്യന്തരമന്ത്രി ഹരേൺ പാണ്ഡ്യ, മോദി മന്ത്രിസഭയിലുണ്ടായിരുന്ന ഭാരത് ബാരറ്റ്, അശോക് ഭട്ട് എന്നിവർക്കും കമ്മീഷൻ ക്ലീൻ ചിറ്റ് നല്കി. ഇവർക്ക് കലാപവുമായി യാതൊരു ബന്ധവുമില്ലെന്നു ജസ്റ്റീസ് നാനാവതി കമ്മീഷൻ റിപ്പോർട്ടിലുണ്ട്.
ചിലയിടങ്ങളിൽ കലാപം നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിലുണ്ട്. കർസേവകരെ കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്നാണു 2008ൽ നാനാവതി കമ്മീഷന്റെ പ്രഥമ റിപ്പോർട്ടിലുണ്ടായിരുന്നത്. ആദ്യ റിപ്പോർട്ടിലും മോദിക്കു ക്ലീൻ ചിറ്റ് നല്കിയിരുന്നു.
ഗോദ്ര കലാപം: മോദിക്കു വീണ്ടും ക്ലീൻ ചിറ്റ്
12:24 AM Dec 12, 2019 | Deepika.com