ന്യൂഡൽഹി: രാജ്യത്തെ ഒരു മുസ്ലിം പൗരനും ഭയക്കേണ്ടതില്ലെന്ന മുഖവുരയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ പൗരത്വ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് തുടക്കമിട്ടത്. ബിൽ രാജ്യത്തെ മുസ്ലിംകൾക്ക് എതിരാണെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്താനാണ്. ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലിംകളുമായി ഒരു ബന്ധവുമില്ല. അവർ എപ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുമുള്ള വിവേചനവുമില്ല. ന്യൂനപക്ഷങ്ങൾക്ക് എല്ലാ സുരക്ഷയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പൗരത്വ ഭേദഗതി ബില്ലിനെതിരേ ചില പാർട്ടികൾ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ അതേ ഭാഷയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞതാണ് പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കിയത്. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്പോൾ അതെങ്ങനെ പാക്കിസ്ഥാന്റെ ഭാഷയാകുമെന്നു ചോദിച്ച കോണ്ഗ്രസ് അടക്കമുള്ള പാർട്ടികൾ, ഈ ബില്ലിലൂടെ സർക്കാരിന്റെ ഹിന്ദുത്വ അജൻഡ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഭരണഘടനയുടെ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന തത്വങ്ങൾക്ക് വിരുദ്ധമാണ് പൗരത്വ ഭേദഗതി ബില്ലെന്നും ഇത് ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിക്കുന്നതാണെന്നും കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു.
മതാടിസ്ഥാനത്തിൽ ഇന്ത്യ വിഭജിക്കണമെന്ന വാദം മുന്നോട്ടു വച്ചത് ഹിന്ദു മഹാസഭയാണ്. സവർക്കറും ജിന്നയും ഇക്കാര്യത്തിൽ ഒന്നിച്ചുനിന്നു. സർദാർ പട്ടേൽ ജീവിച്ചിരുന്നെങ്കിൽ മോദിയുടെ ഭരണത്തിൽ രോഷം കൊണ്ടേനെയെന്നും ആനന്ദ് ശർമ അഭിപ്രായപ്പെട്ടു. ബില്ലിന്റെ പേരിൽ ആസാം ഇപ്പോൾ കത്തുകയാണെന്നു അദ്ദേഹവും ഗുലാംനബി ആസാദും ചൂണ്ടിക്കാട്ടി. അന്താരാഷ്ട്രതലത്തിൽ നിലവിലുള്ള പൗരത്വ വ്യവസ്ഥകളെ കാറ്റിൽ പറത്തിയുള്ള കൃത്രിമ പൗരത്വ നിയമമാണ് കേന്ദ്ര സർക്കാർ കൊണ്ടുവരുന്നതെന്ന് പി. ചിദംബരം കുറ്റപ്പെടുത്തി.
ഇന്ത്യ എന്ന ആശയത്തക്കുറിച്ച് ഒന്നുമറിയാത്തവർക്ക് അത് സംരക്ഷിക്കാനും സാധിക്കില്ല. ഇന്ത്യൻ റിപ്പബ്ലിക്കിനെ രണ്ടു ദിനോസറുകൾ ഭരിക്കുന്ന ഒരു ജുറാസിക് റിപ്പബ്ലിക്കാക്കി മാറ്റരുതെന്നും മോദിയെയും അമിത് ഷായെയും ഉന്നം വച്ച് കോണ്ഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.
ഒരു മുസ്ലിം പൗരനും ഭയക്കേണ്ടതില്ലെന്ന് അമിത് ഷാ
12:24 AM Dec 12, 2019 | Deepika.com