ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ സമാധാന അന്തരീക്ഷത്തെ ചൊല്ലി ലോക്സഭയിൽ സംഘർഷം. ചോദ്യോത്തര വേളയിൽ ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ജമ്മു കാഷ്മീരിൽ ഇപ്പോൾ പൂർണ സമാധാന അന്തരീക്ഷണമാണുള്ളതെന്ന് അവകാശപ്പെട്ടത്. ഇതിനെ ചോദ്യം ചെയ്തു പ്രതിപക്ഷം എഴുന്നേറ്റപ്പോൾ നേരിടാൻ അമിത് ഷാ തന്നെ രംഗത്തെത്തിയതോടെ സഭാതലം ഭരണ-പ്രതിപക്ഷ വാക്പയറ്റിന് വേദിയായി.
ജമ്മു കാഷ്മീരിൽ പല കാര്യങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളാണുള്ളത്. മുതിർന്ന രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ വീട്ടുതടങ്കലിലാണ്. രാജ്യത്തെ എംപിമാരെ കാഷ്മീർ സന്ദർശിക്കാൻ അനുവദിക്കുന്നില്ല.
ഇതാണോ പൂർണ സമാധാന അന്തരീക്ഷമെന്ന് കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ചോദിച്ചു. കാഷ്മീർ രാമരാജ്യം യാഥാർഥ്യമായി എന്നാണോ നിങ്ങൾ അവകാശപ്പെടുന്നത് എന്നും അധീർ കൂട്ടിച്ചേർത്തതോടെ സഹമന്ത്രിയോട് ഇരിക്കാൻ കൈ ഉയർത്തി ആംഗ്യം കാണിച്ച അമിത് ഷാ തന്നെ ഉത്തരം പറയാൻ എഴുന്നേറ്റു.
കാഷ്മീരിൽ സ്ഥിതിഗതികൾ സമാധാനപരം തന്നെയാണ്. എന്നാൽ, അതിന് കോണ്‍ഗ്രസ് കൽപ്പിക്കുന്ന മാനദണ്ഡം എന്താണെന്ന് തനിക്കറിയില്ല. കാഷ്മീരിൽ രാഷ്ട്രീയം കളിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നതെന്നും അമിത്ഷാ ആരോപിച്ചു.
അതിനിടെ, അമിത്ഷായെ ഖണ്ഡിച്ച് പലതവണ അധീർ രഞ്ജൻ എഴുന്നേറ്റ് നിന്നു സംസാരിച്ചത് ആഭ്യന്തരമന്ത്രിയെ ചൊടിപ്പിച്ചു. ഫറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കലിനെക്കുറിച്ചു വിലപിക്കുന്ന കോണ്‍ഗ്രസുകാർ തന്നെയാണ് അദ്ദേഹത്തിന്റെ പിതാവ് ഷേക്ക് അബ്ദുള്ളയെ പതിനൊന്നു വർഷം തടവിലിട്ടതെന്ന് അമിത്ഷാ തിരിച്ചടിച്ചു.
പുതിയ സംവിധാനം നിലവിൽ വന്നതിനുശേഷം 99.5 ശതമാനം വിദ്യാർഥികളും കാഷ്മീരിൽ പരീക്ഷയെഴുതി. ഏഴ് ലക്ഷം ആളുകൾ ആശുപത്രികളിൽ ചികിത്സ തേടി. കാഷ്മീരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു നടക്കുകയും 40,000 പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ കണക്കിൽ ഇതൊന്നും സമാധാന അന്തരീക്ഷം അല്ലേയെന്നും അമിത്ഷാ ചോദിച്ചു. രാഷ്ട്രീയ നേതാക്കളെ തടവിൽ വയ്ക്കാൻ തീരുമാനം എടുത്തത് പ്രാദേശിക ഭരണമാണ്. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ അക്കാര്യം അവർ തന്നെ പിൻവലിക്കും. ആവശ്യത്തിൽ കൂടുതൽ ദിവസം ഒരാളെ പോലും തടവിൽ പാർപ്പിക്കുന്ന പ്രശ്നമില്ല. പുറമേ നിന്നു ജമ്മു കാഷ്മീർ ഭരണത്തിൽ ഒരു തരത്തിലുള്ള ഇടപെടലുകളും നടക്കുന്നില്ലെന്നും അമിത്ഷാ അവകാശപ്പെട്ടു.
ജമ്മു കാഷ്മീരിലെ സമാധാനത്തെച്ചൊല്ലി ലോക്സഭയിൽ വാക്പോര്
12:09 AM Dec 11, 2019 | Deepika.com