ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേർക്ക് പ്രകോപനപരമായി ലോക്സഭയ്ക്കുള്ളിൽ പ്രതിഷേധിച്ചു എന്ന പരാതിയിൽ കോണ്ഗ്രസ് എംപിമാരായ ടി.എൻ. പ്രതാപനും ഡീൻ കുര്യാക്കോസിനുമെതിരേയുള്ള നടപടി സ്പീക്കർ ഓം ബിർള തീരുമാനിക്കും. എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം ഇന്നലെ സർക്കാർ അവതരിപ്പിക്കുമെന്നു വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ, ശൂന്യവേളയുടെ തുടക്കത്തിൽ വിഷയം ഉന്നയിച്ച പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പ്രമേയം അവതരിപ്പിക്കാതെ വിഷയം സ്പീക്കറുടെ തീരുമാനത്തിനു വിടുന്നു എന്നാണു പറഞ്ഞത്.
ആരെയും സസ്പെൻഡ് ചെയ്യണമെന്ന് ബിജെപി ആഗ്രിക്കുന്നില്ലെന്നും പ്രതാപനും ഡീനും മാപ്പ് പറയണമെന്നും പാർലമെന്ററികാര്യമന്ത്രി ആശ്യപ്പെട്ടു. കോണ്ഗ്രസ് അംഗങ്ങൾ ബഹളംവച്ചതോടെ ഇടപെട്ട സ്പീക്കർ ഇരുഭാഗത്തെയും കേട്ടശേഷം താൻ തീരുമാനമെടുക്കുമെന്ന് അറിയിക്കുകയായിരുന്നു. വിവാദമായ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപി നിലപാട് മയപ്പെടുത്തിയത്. എംപിമാരുടെ സസ്പെൻഷനുവേണ്ടി പ്രമേയം അവതരിപ്പിച്ചു വാശിപിടിച്ചാൽ പൗരത്വ ഭേദഗതി ബില്ലിന്റെ അവതരണവും പാസാക്കലും വൈകുമെന്ന തിരിച്ചറിവിലാണ് ബിജെപി നിലപാട് മയപ്പെടുത്തിയത്.
ഉന്നാവയിലേതടക്കമുള്ള രാജ്യത്തെ പീഡനസംഭവങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ടു പ്രതിഷേധിക്കാൻ തീരുമാനിച്ച കോണ്ഗ്രസ് ഇന്നലെ വിഷയം ഉന്നയിച്ചതേയില്ല.
വെള്ളിയാഴ്ച ഉന്നാവ വിഷയത്തിൽ കോണ്ഗ്രസ് വാക്കൗട്ട് നടത്തിയിരുന്നു. ആഭ്യന്തരമന്ത്രിക്കു പകരം സഭയിലുണ്ടായിരുന്ന സ്മൃതി ഇറാനി മറുപടി പറയാൻ ശ്രമിക്കുന്നതിനിടെയാണ് ഡീനും പ്രതാപനുമായി വാക്കേറ്റമുണ്ടായത്. തിങ്കളാഴ്ച ഇരുവരും മാപ്പ് പറഞ്ഞില്ലെങ്കിൽ സസ്പെൻഷൻ പ്രമേയം അവതരിപ്പിക്കുമെന്നാണ് ബിജെപി അറിയിച്ചിരുന്നത്.
പ്രതാപന്റെയും ഡീനിന്റെയും കാര്യം ഇനി സ്പീക്കർ തീരുമാനിക്കും
12:30 AM Dec 10, 2019 | Deepika.com