ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആയുധ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. ബിൽ നിയമം ആകുന്നതോടെ ഒരാൾക്ക് ലൈസൻസുള്ള രണ്ടു തോക്കുകൾ കൈവശം വയ്ക്കാം.
ബില്ല് നിയമം ആയാൽ അധികമായി കൈവശമുള്ള തോക്കുകൾ 90 ദിവസത്തിനകം തിരിച്ചുനൽകണം. നിരോധിക്കപ്പെട്ട ആയുധങ്ങൾ നിർമിക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ ഉറപ്പു വരുത്തുന്നതാണ് നിയമഭേദഗതി. നിയമവിരുദ്ധമായ ആയുധങ്ങൾ കൈവശം വയ്ക്കുന്നവർക്ക് ഏഴു മുതൽ 14 വർഷം വരെ തടവുശിക്ഷ ലഭിക്കും. പോലീസുകാരുടെ ആയുധങ്ങൾ തട്ടിയെടുക്കുന്നവർക്ക് ജീവപര്യന്തം ശിക്ഷയും ലഭിക്കും. ബില്ലിൻമേൽ നടന്ന ചർച്ചയ്ക്കിടെ ഒരാൾക്ക് ലൈസൻസോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നാക്കണമെന്ന് കോണ്ഗ്രസ് എംപി പ്രണീത് കൗർ ആവശ്യപ്പെട്ടു.
ആയുധങ്ങളുടെ മേൽ നിയന്ത്രണം വേണ്ടത് രാജ്യത്ത് ക്രമസമാധാനം നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ചൂണ്ടിക്കാട്ടി.
ഷൂട്ടിംഗ് താരങ്ങൾ ഉൾപ്പെടെ കായികതാരങ്ങൾക്ക് ബില്ലിലെ വ്യവസ്ഥകൾ ബാധകമാകില്ല. കായികതാരങ്ങൾക്ക് പലതരം റൈഫിളുകൾ കൈവശം വയ്ക്കാവുന്ന തരത്തിൽ ബില്ലിൽ പല വ്യവസ്ഥകളുമുണ്ടെന്നും അമിത്ഷാ ഉറപ്പു നൽകി.പുതിയ വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നു കയറുന്നതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ അമിത്ഷാ തള്ളിക്കളഞ്ഞു.
ആഘോഷ ചടങ്ങുകൾക്കിടെ വെടിയുതിർക്കുന്നതും ജയിൽ ശിക്ഷ ലഭിക്കാനിടയാക്കും. ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിർത്ത് വിനോദിക്കുവർക്ക് ഒരു ലക്ഷം രൂപ പിഴയും രണ്ടു വർഷം തടവും ലഭിക്കും. തോക്കുകളുടെ ലൈസൻസ് കാലയളവ് മൂന്നു വർഷത്തിൽ നിന്ന് അഞ്ചു വർഷമാക്കി ഉയർത്തിയിട്ടുണ്ട്.
ആയുധ ഭേദഗതി ബിൽ പാസായി
12:30 AM Dec 10, 2019 | Deepika.com