ന്യൂഡൽഹി: തെലുങ്കാനയിൽ മാനഭംഗക്കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിനെതിരേ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രീംകോടതി.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ബുധനാഴ്ച കേസ് പരിഗണിക്കാമെന്ന് അറിയിച്ചത്. വിഷയം തെലുങ്കാന ഹൈക്കോടതിയുടെ പരിഗണനയിലാണെങ്കിലും വാദം കേൾക്കാമെന്നു കോടതി വ്യക്തമാക്കി.
മാനഭംഗക്കേസിലെ നാലു പ്രതികളെ പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്നാവശ്യപ്പെട്ട് രണ്ട് ഹർജികളാണു സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാർ യാദവ് എന്നിവരാണ് തങ്ങളുടെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസിനു മുന്പാകെ ഉന്നയിച്ചത്. പോലീസ് നടത്തിയ ഏറ്റുമുട്ടൽ വ്യാജമാണെന്നും ഉത്തരവാദികൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നുമാണ് ആവശ്യം. സമാന ആരോപണം ഉന്നയിച്ച് നൽകിയ മറ്റൊരു ഹർജിയിൽ അഭിഭാഷകനായ എം.എൽ. ശർമയും എസ്ഐടിയെ നിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
തെലുങ്കാന വെടിവയ്പ്;ഹർജി അടിയന്തരമായി പരിഗണിക്കാമെന്നു സുപ്രീംകോടതി
12:30 AM Dec 10, 2019 | Deepika.com