ന്യൂഡൽഹി: അഭയ കേസുമായി ബന്ധപ്പെട്ട് ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരേ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
ജസ്റ്റീസുമാരായ എസ്. അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജി തള്ളിയത്. വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതിയും ശരിവച്ചതാണെന്നും നിലവിലുള്ള ഉത്തരവിൽ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരുമായി സൗഹൃദമുണ്ടെന്ന കാരണത്താൽ ഫാ. ജോസ് പൂതൃക്കയിൽ കുറ്റക്കാരനാണെന്നു കരുതാനാവില്ല. ഒരാളുടെ സുഹൃത്താണെന്നതു കൊണ്ട് അവർ ചെയ്യുന്ന കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു പറയാനാവുമോയെന്ന് കോടതി ഹർജിക്കാരനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരിയോടു ചോദിച്ചു. ഫാ. പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചിട്ടുണ്ടെന്നും അത് ചോദ്യംചെയ്യുന്ന വസ്തുതകളോ തെളിവുകളോ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ നാലരയ്ക്ക് ഫാ. ജോസ് പൂതൃക്കയിലിനെ കോണ്‍വെന്റിനുള്ളിൽ കണ്ടുവെന്നു സാക്ഷിയായ അടയ്ക്ക രാജു വിചാരണക്കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
എന്നാൽ, അടയ്ക്ക രാജു മോഷണക്കേസിൽ ജയിലിൽ കിടന്നിട്ടുള്ള ആളല്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം. സാക്ഷി പറയാൻ അടയ്ക്ക രാജു പണം കൈപ്പറ്റിയില്ലേയെന്നു ജസ്റ്റീസ് സഞ്ജീവ് ഖന്നയും ചോദിച്ചു. സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നത് അടുത്തിടെയാണ്. അതിനിടെ കേസിൽ വീണ്ടും നോട്ടീസയച്ചാൽ അത് വിചാരണ നടപടികളെ ബാധിക്കുമെന്നും അതിനു കോടതി തയാറല്ലെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
അഭയ കേസ്: ഹർജി തള്ളി
12:00 AM Dec 10, 2019 | Deepika.com