ന്യൂഡൽഹി: ഉന്നാവോ പീഡനം അടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. ഇന്ന് പാർലമെന്റ് സ്തംഭിപ്പിക്കാനാണു നീക്കം. ഇതുസംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചുചേർത്തു.
ഉന്നാവോ സംഭവത്തിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ലക്നൗവിൽ പ്രക്ഷോഭം സംഘടിപ്പി ച്ചിര ുന്നു. പ്രതികളെ പിടിക്കുന്ന കാര്യത്തിൽ ബിജെപി സർക്കാർ കടുത്ത അലംഭാവം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഉത്തർപ്രദേശ് ബിജെപി ആസ്ഥാനത്തും പ്രതിഷേധം നടത്തി.
ഇന്നു പാർലമെന്റ് സമ്മേളിക്കുന്പോൾ ഈ വിഷയം ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സമ്മേളനം തുടങ്ങുന്നതിനു മുന്‍പേ പാർലമെന്റ് കവാടത്തിലും പ്രതിഷേധപ്രകടനം നടത്താനും മറ്റു പ്രതിപക്ഷ പാർട്ടികളെ ഈ വിഷയത്തിൽ ഒന്നിപ്പിച്ച് കൂടെനിർത്താനും നേതാക്കൾ നീക്കം നടത്തുന്നുണ്ട്.
അതേസമയം, കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു നേരേ കൈചുരുട്ടി ആക്രോശിച്ചെന്ന പേരിൽ കോൺഗ്രസ് എംപിമാരായ ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് സർക്കാരിന്റെ നീക്കം. ഈ സമ്മേളന കാലാവധി തീരുന്നതുവരെ ഇവരെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിക്കുമെന്നാണു സൂചന. വനിതാ മന്ത്രിക്കെതിരേ ആകോശിച്ചത് സ്ത്രീകൾക്കെതിരേയുള്ള ആക്രമണമാണെന്നും വിഷയത്തിൽ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ എംപിമാരെ സസ്പെൻഡ് ചെയ്യണമെന്നും ബിജെപി എംപിമാർ വെള്ളിയാഴ്ച സഭയിൽ പറഞ്ഞിരുന്നു.
ഉന്നാവോ സംഭവത്തിൽ പ്രതികൾക്ക് അനുകൂലമായി ഉത്തർപ്രദേശ് സർക്കാർ പ്രവർത്തിക്കുന്നെന്നും വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോണ്‍ഗ്രസ് പ്രതിഷേധമുയർത്തുന്നതിനിടെയാണ് ലോക്സഭയിൽ വിവാദ സംഭവങ്ങൾക്കു വഴിവച്ചത്. ആഭ്യന്തര മന്ത്രിക്കു പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചതും, ബംഗാളിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരേ ആരോപണമുന്നയിക്കുകയും ചെയ്തതിനെ എംപിമാർ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിനിടയാക്കി. കേന്ദ്രമന്ത്രി കയർത്തു സംസാരിച്ചതിനെതിരേ ഡീൻ കുര്യാക്കോസും ടി.എൻ. പ്രതാപനും അതേ നാണയത്തിൽ തിരിച്ചടിച്ചു. തനിക്കു നേരേ കൈ ചുരുട്ടി ആക്രോശിച്ചെന്നും സ്ത്രീയെന്ന നിലയിൽ അവഹേളിച്ചെന്നുമാണ് സ്മൃതി ആരോപിക്കുന്നത്.
ഡീൻ കുര്യാക്കോസിനെയും പ്രതാപനെയും സഭയിൽ വിളിച്ചുവരുത്തി മാപ്പ് പറയാൻ നിർദേശിക്കണമെന്നും അല്ലെങ്കിൽ സസ്പെൻഡ് ചെയ്യണമെന്നുമായിരുന്നു ഭരണപക്ഷത്തിന്റെ ആവശ്യം.
സ്ത്രീകൾക്കെതിരേ പെരുകുന്ന അതിക്രമം: പ്രക്ഷോഭത്തിനു പ്രതിപക്ഷം
12:16 AM Dec 09, 2019 | Deepika.com