ബംഗളൂരു: കർണാടകയിൽ 15 നിയമമണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന്. ബി.എസ്. യെദിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലം.
ആറു സീറ്റെങ്കിലും വിജയിച്ചാലേ ബിജെപി സർക്കാരിനു ഭൂരിപക്ഷമാകൂ. 11 കേന്ദ്രങ്ങളിലായി ഇന്നു രാവിലെ എട്ടിനു വോട്ടെണ്ണൽ ആരംഭിക്കും. 17 വിമത കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ അയോഗ്യരാക്കിയതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഉപതെരഞ്ഞെടുപ്പു നടന്ന 12 സീറ്റുകൾ കോൺഗ്രസിന്റെയും മൂന്നെണ്ണം ജെഡി-എസിന്റെയും സിറ്റിംഗ് സീറ്റുകളായിരുന്നു. അയോഗ്യരാക്കപ്പെട്ട 13 പേരെ ബിജെപി സ്ഥാനാർഥികളാക്കിയിരുന്നു. രണ്ടു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പു നടന്നില്ല.
ബിജെപിക്ക് സ്പീക്കറെക്കൂടാതെ105 സീറ്റാണുള്ളത്. കോൺഗ്രസിന് 66ഉം ജെഡിഎസിന് 34ഉം സീറ്റുകളുണ്ട്. ബിഎസ്പിക്ക് ഒരംഗമുണ്ട്. ബിജെപിക്ക് 9-12 സീറ്റ് കിട്ടുമെന്നാണു പ്രാദേശികചാനലുകളുടെ എക്സിറ്റ് പോൾ പ്രവചനം. 13 സീറ്റ് കിട്ടുമെന്നാണു യെദിയൂരപ്പയുടെ അവകാശവാദം. ബിജെപിക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയനാടകങ്ങൾ അരങ്ങേറുമെന്ന് ഉറപ്പാണ്.
കോൺഗ്രസിലെയും ജെഡി-എസിലെയും ഏതാനും എംഎൽഎമാർ മറുകണ്ടം ചാടാനിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയ്ക്കും ഉപതെരഞ്ഞെടുപ്പു ഫലം നിർണായകമാണ്. സ്ഥാനാർഥിനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സിദ്ധരാമയ്യ പാർട്ടിയിൽ എതിർപ്പ് നേരിട്ടിരുന്നു.
കർണാടക നിയമസഭ : ഉപതെരഞ്ഞെടുപ്പു ഫലം ഇന്ന്
12:15 AM Dec 09, 2019 | Deepika.com