ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അരയ സമാജം സുപ്രീംകോടതിയെ സമീപിച്ചു. 2018 സെപ്റ്റംബർ 23ലെ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവർ നൽകിയ ഹർജിക്കെതിരേ തടസഹർജിയായാണ് അരയ സമാജം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമല സന്ദർശിക്കാൻ കോടതിയെ സമീപിച്ചവർ യഥാർഥ ഭക്തരല്ലെന്നും അരയസമാജം ചൂണ്ടിക്കാട്ടുന്നു.
സ്വാർഥതാത്പര്യങ്ങൾ ഉള്ള രാഷ്ട്രീയ ആക്ടിവിസ്റ്റുകളാണ് പ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രശസ്തിയാണ് ഇവരുടെ ലക്ഷ്യം. ബലം പ്രയോഗിച്ച് യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചാൽ അത് ശബരിമലയിലും സംസ്ഥാനത്തും നിലനിൽക്കുന്ന അന്തരീക്ഷം തകർക്കാൻ ഇടയാകുമെന്നും അരയ സമാജം നൽകിയ ഹർജിയിൽ പറയുന്നു.
എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച വിധിക്കെതിരേ നൽകിയ പുനഃപരിശോധനാ ഹർജിയിലെ വിഷയങ്ങൾ ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിട്ടുണ്ട്. അതിന്റെ വിധി വന്നതിനു ശേഷമേ പുനഃപരിശോധനാ ഹർജികളിൽ കോടതി തീരുമാനമെടുക്കുകയുള്ളൂ.
അതിനു മുന്നോടിയായി കോടതി യുവതീ പ്രവേശന വിഷയത്തിൽ തീരുമാനമെടുക്കരുതെന്നും അരയ സമാജം അപേക്ഷയിൽ ആവശ്യപ്പെട്ടു.
ശബരിമല യുവതീപ്രവേശനത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി
12:15 AM Dec 09, 2019 | Deepika.com