ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട നാലു പ്രതികളുടെയും ബന്ധുക്കളുടെ മൊഴി ദേശീയ മനുഷ്യാവകാശ കമ്മീഷൻ(എൻഎച്ച്ആർസി) രേഖപ്പെടുത്തി. മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ വെറ്ററിനറി ഡോക്ടറുടെ കുടുംബാംഗങ്ങളെയും എൻഎച്ച്ആർസിയുടെ അന്വേഷണ സമിതി അംഗങ്ങൾ സന്ദർശിച്ചു.
പ്രതികളുടെ ബന്ധുക്കളെ നാരായൺപേട്ട് ജില്ലയിൽനിന്നു ഹൈദരാബാദിലേക്കു വിളിച്ചുവരുത്തിയാണു മൊഴിയെടുത്തത്. പോലീസ് നടപടിയിലുള്ള പ്രതിഷേധം പ്രതികളുടെ ബന്ധുക്കൾ ൻഎച്ച്ആർസിയുടെ അന്വേഷണ സമിതി അംഗങ്ങളെ അറിയിച്ചു. സമാന കുറ്റം ചെയ്തവർ ജയിലിൽ കഴിയുന്പോൾ ഇവർ മാത്രം കൊല്ലപ്പെട്ടത് എന്തുകൊണ്ടെന്ന് ബന്ധുക്കൾ ചോദിച്ചു. ഏറ്റുമുട്ടൽ പോലീസ് മനഃപൂർവം സൃഷ്ടിച്ചതാണെന്നും പോലീസുകാർക്കു മേൽ സമ്മർദമുണ്ടായിരുന്നെന്നും കൊല്ലപ്പെട്ട ഒരു പ്രതിയുടെ സഹോദരി പറഞ്ഞു. തന്റെ സഹോദരന് ഓടാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും സംഭവം ഉണ്ടായത് എങ്ങനെയെന്നുമാണു എൻഎച്ച്ആർസി സംഘം ചോദിച്ചതെന്നു കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു.എൻഎച്ച്ആർസി സംഘത്തിനെതിരേ പ്രദേശവാസികൾ പ്രതിഷേധിച്ചു. കൂട്ടമാനഭംഗത്തിനിരയായ യുവതി കൊല്ലപ്പെട്ടിട്ട് എൻഎച്ച്ആർസി നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്ന് പ്രദേശവാസികൾ ആരാഞ്ഞു.
തെലുങ്കാനയിലെ പോലീസ് വെടിവയ്പ്: ദേശീയ മനുഷ്യാവകാശ കമ്മീഷൻ കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുക്കളുടെ മൊഴിയെടുത്തു
12:15 AM Dec 09, 2019 | Deepika.com