ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ട മാനഭംഗത്തിനിരയായ കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരേ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
രാജ്യത്ത് സ്ത്രീകൾക്ക് എതിരേ ഏറ്റവും അധികം അതിക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണ്. അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. മാനഭംഗത്തിന് ഇരയായാൽ പിന്നെ ഉത്തർപ്രദേശിൽ ജീവിക്കുക ദുഷ്കരമാണ്. ഇരയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.
യുപി സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. 11 മാസത്തിനുള്ളിൽ 90 മാനഭംഗ കേസുകളാണ് ഉന്നാവോ ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ക്രമസമാധനം നിലനിർത്തുക എന്നതു സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. യുപിയിലെ മെയിൻപുരിയിലെയും സന്പലിലെയും അവസ്ഥ ഭയാനകമാണ്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും വർധിച്ചു വരികയാണ്. ഇതു തടയാൻ സർക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു ശ്രമവും ഉണ്ടാകുന്നില്ല എന്നതു ഖേദകരമാണ്. മാത്രമല്ല, കുറ്റവാളികളെ സംരക്ഷിക്കുന്ന തിരക്കിലാണ് സർക്കാർ. സ്ത്രീകൾക്കെതിരായ ആക്രമങ്ങൾക്ക് യോഗി ആദിത്യനാഥിന്റെ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
ഉന്നാവോയിലെ മാനഭംഗ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ യുപി പോലീസ് നാലുമാസം സമയമെടുത്തു. കഴിഞ്ഞ കുറച്ചു മാസമായി കേസിലെ പ്രധാനപ്രതി ജാമ്യത്തിലാണ്. നിർഭയ കേസിനുശേഷം ബലാത്സംഗക്കേസിലെ പ്രതികൾക്കു ശക്തമായ ശിക്ഷ നൽകുന്നതിനുള്ള നിയമം വന്നെങ്കിലും അത് നടപ്പാകുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.
ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന പൊലീസ് നടപടി ശരിയോ തെറ്റോ എന്ന് ഇപ്പോൾ പറയാനാകില്ല. പക്ഷേ, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനനില പരിപാലിക്കുക എന്നത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ഉന്നാവോ സംഭവത്തിൽ യുപി മുഖ്യനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്ക
12:15 AM Dec 08, 2019 | Deepika.com