ന്യൂഡൽഹി: ഹൈദരാബാദിൽ വനിത വെറ്ററിനറി ഡോക്ടറെ കൂട്ടമാനംഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചു കൊന്ന പോലീസുകാർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി. ഏറ്റുമുട്ടൽ കൊലകൾ സംബന്ധിച്ച സുപ്രീംകോടതി മാർഗ നിർദേശങ്ങൾക്കു വിരുദ്ധമായാണു പോലീസ് പ്രവർത്തിച്ചതെന്ന് അഭിഭാഷകരായ ജി.എസ്. മണിയും പ്രദീപ് കുമാർ യാദവും ഹർജിയിൽ ആരോപിച്ചു.
തെലുങ്കാന വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമയും മറ്റൊരു ഹർജി നൽകിയിട്ടുണ്ട്. നിയമപരിധിക്കു പുറത്തുള്ള വധശിക്ഷകളെ പ്രോത്സാഹിപ്പിക്കുന്ന സമാജ് വാദി പാർട്ടിയുടെ എംപി ജയ ബച്ചനെതിരേയും ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെതിരേയും നടപടി എടുക്കണമെന്നും ശർമയുടെ ഹർജിയിൽ ആവശ്യപ്പെടുന്നു. ഉന്നാവോ കേസിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തുന്നത് വരെ ടിവി ചാനലുകളിൽ ഈ വിഷം ചർച്ച ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെയാണ് വെറ്ററിനറി ഡോക്ടറെ മാനംഭംഗം ചെയ്തു തീകൊളുത്തി കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്നത്. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ആയുധം പിടിച്ചുവാങ്ങി ഇവർ പോലീസിനെ ആക്രമിക്കുകയായിരുന്നെന്നാണ് സൈബരാബാദ് കമ്മീഷണർ അറിയിച്ചത്. എന്നാൽ, ഏറ്റുമുട്ടലുകൾ സംബന്ധിച്ച് 2014ൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണ് പോലീസിന്റെ പ്രവൃത്തിയെന്ന് ഹർജിയിൽ പറയുന്നു. തെലുങ്കാന ഹൈക്കോടതിയിലും ഇന്നലെ സമാനമായ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതു ഫയലിൽ സ്വീകരിച്ച ഹൈക്കോടതി മൃതദേഹങ്ങൾ സംസ്കരിക്കുന്നതു തടഞ്ഞിരിക്കുകയാണ്.
വെറ്ററിനറി ഡോക്ടറെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ തെളിവെടുപ്പിനിടെ കല്ലും വടിയും ഉപയോഗിച്ച് പോലീസിനെ ആക്രമിക്കുകയായിരുന്നെന്ന്, സൈബരാബാദ് പോലീസ് കമ്മീഷണർ സി.വി. സജ്ജനാർ പറഞ്ഞു. പോലീസിന്റെ പക്കൽനിന്നു തോക്കു തട്ടിയെടുത്ത് ഇവർ വെടിവച്ചപ്പോൾ നടത്തിയ പ്രത്യാക്രമണത്തിലാണ് നാലു പേരും മരിച്ചതെന്ന് പോലീസ് കമ്മീഷണർ സജ്ജനാർ പറഞ്ഞത്.
പുലർച്ചെയാണ് പ്രതികളെ, സംഭവ സ്ഥലത്തേക്കു കൊണ്ടുപോയത്. ഇരയുടെ മൊബൈൽ ഫോണ്, പവർ ബാങ്ക് എന്നിവ കണ്ടെടുക്കുന്നതിനായി ആയിരുന്നു പ്രതികളെ ഇവിടെ എത്തിച്ചത്. നാലു പ്രതികൾക്കുമൊപ്പം പത്തു പോലീസുകാർ ഉണ്ടായിരുന്നു. പ്രതികളെ വിലങ്ങ് അണിയിച്ചിരുന്നില്ല. സംഭവ സ്ഥലത്തു വച്ച് പ്രതികൾ കല്ലും വടിയും ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു.
പോലീസിന്റെ പക്കിൽ നിന്നു രണ്ടു പേർ തോക്കു പിടിച്ചുവാങ്ങി. ലോക്ക് മാറ്റിയ അവസ്ഥയിൽ ആയിരുന്നു തോക്ക്. ഇതുപയോഗിച്ച് ആദ്യം വെടിവച്ചത് ഒന്നാം പ്രതി മുഹമ്മദ് ആരിഫ് ആയിരുന്നെന്നുമാണ് പോലീസ് ഭാഷ്യം.
പ്രതികളെ വെടിവച്ചു കൊന്ന സംഭവം: പോലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
12:15 AM Dec 08, 2019 | Deepika.com