ന്യൂഡൽഹി: രാജ്യത്ത് നീതിന്യായം സാധാരണക്കാരന് എത്തിപ്പിടിക്കാൻ സാധിക്കുന്നതിനേക്കാൾ ചെലവേറിയ ഒന്നായി മാറിയിരിക്കുന്നു എന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ്. സൗജന്യ നിയമസഹായത്തിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി നടപടികൾ സാധാരണക്കാരന് എത്തിപ്പിടിക്കാൻ കഴിയാത്ത വിധത്തിലായി. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും സാധാരണക്കാരന് എത്തിപ്പെടാൻ തന്നെ കഴിയാത്ത വിധം ചെലവേറിയ അവസ്ഥയാണുള്ളത്. ഇന്ന് ഏതെങ്കിലും ദരിദ്രനോ ബലഹീനനോ തന്റെ പരാതിയുമായി സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ എത്താൻ കഴിയുമോ എന്നും രാഷ്ട്രപതി ചോദിച്ചു. ഈ ചോദ്യം ഏറെ പ്രധാന്യം അർഹിക്കുന്നുണ്ട്. എന്ത് കൊണ്ടെന്നാൽ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ എല്ലാവർക്കും തുല്യനീതി ഉറപ്പു വരുത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിന്യായ നടപടികളിൽ ചെലവേറുന്നതിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും ആശങ്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ദരിദ്രരിൽ ദരിദ്രരായവരടെ ക്ഷേമം ആണ് പരമപ്രധാനമെന്ന് ഗാന്ധിജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗാന്ധിജിയുടെ ഈ തത്വം നാമെല്ലാവരും മനസിൽ സൂക്ഷിക്കണം. ദരിദ്രരുടെയും ബലഹീനരുടെയും മുഖം ഓർമയിൽ വരുന്പോൾ നാം ശരിയായ വഴികളിലേക്ക് നീങ്ങും. സൗജന്യ നിയമസഹായത്തിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോടതി സാധാരണക്കാരന് അപ്രാപ്യമെന്ന് രാഷ്ട്രപതി
12:15 AM Dec 08, 2019 | Deepika.com