ലോറിത്തൊഴിലാളികളായ മുഹമ്മദ് ആരിഫ്(26), ജോല്ലു ശിവ(20), ജോല്ലു നവീൻ(20), സി. ചെന്നകേശവലു(20) എന്നിവരാണു കൊല്ലപ്പെട്ടത്. ഇന്നലെ വെളുപ്പിന് 5.45നും 6.15നും ഇടയിലായിരുന്നു സംഭവം. തെളിവെടുപ്പിനും കുറ്റകൃത്യത്തിന്റെ പുനരാവിഷ്കരണത്തിനുമായിരുന്നു പ്രതികളെ ഡോക്ടർ കൊല്ലപ്പെട്ട ചാത്തൻപള്ളിയിലെത്തിച്ചത്. പ്രതികൾ പോലീസിന്റെ തോക്ക് കൈവശപ്പെടുത്തി വെടിവച്ചെന്നും പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണു പ്രതികൾ കൊല്ലപ്പെട്ടതെന്നും സൈബരാബാദ് പോലീസ് കമ്മീഷണർ സി.വി. സജ്ജനാർ പറഞ്ഞു.
പോലീസ് പറയുന്നത്: പ്രതികളെ വിലങ്ങ് വച്ചിരുന്നില്ല. മുഹമ്മദ് ആരിഫ് എന്ന പ്രതിയാണ് ആദ്യം പോലീസിനു നേർക്കു വെടിവച്ചത്. പിന്നീട് ചെന്നകേശവലു വെടിയുതിർത്തു. പത്തംഗ പോലീസ് സംഘമായിരുന്നു പ്രതികൾക്കൊപ്പം എത്തിയത്. ഇവരെ പ്രതികൾ കല്ലും വടികളും ഉപയോഗിച്ച് ആക്രമിച്ചു. ആദ്യം സംയമനം പാലിച്ച പോലീസ്, കീഴടങ്ങാൻ പ്രതികളോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്നാണു പോലീസ് വെടിവച്ചത്. ഒരു സബ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും തലയ്ക്കു പരിക്കേറ്റു. ഇവർക്കു വെടിയേറ്റിട്ടില്ല. യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുതന്നെയാണു പ്രതികൾ വെടിയേറ്റു മരിച്ചുവീണത്. മഹബൂബനഗർ ജില്ലയിൽ പ്രതികളുടെ പോസ്റ്റ്മോർട്ടം നടത്തും.
ആരിഫും ചെന്നകേശവലുവും ട്രക്ക് ഡ്രൈവർമാരാണ്. ശിവയും നവീനും ലോറി ക്ലീനർമാരാണ്. ചെന്നകേശവലു വൃക്കരോഗിയാണെന്നു നാട്ടുകാർ പറയുന്നു. ഈയിടെയാണ് ഇയാൾ വിവാഹിതനായത്.
മാനഭംഗക്കേസ് പ്രതികൾ കൊല്ലപ്പെട്ടതറിഞ്ഞ് പ്രദേശവാസികൾ ആഹ്ലാദപ്രകടനം നടത്തി. ചിലർ പോലീസിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ജനക്കൂട്ടം പോലീസ് സംഘത്തിനു മധുരം വിതരണം ചെയ്തു. പ്രതികൾ കൊല്ലപ്പെട്ട സ്ഥലത്തും ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിലും ജനക്കൂട്ടം പടക്കം പൊട്ടിച്ച് ആഘോഷിച്ചു.
"നീതി ലഭിച്ചു'
ദുരൂഹത, അന്വേഷണം
അതേസമയം, പ്രതികൾ കൊല്ലപ്പെട്ടതു സംബന്ധിച്ച് അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പോലീസ് നടപടിക്കെതിരേ നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിനുണ്ടായ പരാജയം മറച്ചുവയ്ക്കാനുള്ള അധികൃതരുടെ ശ്രമമായിരുന്നു "ഏറ്റുമുട്ട'ലെന്ന് വിവിധ മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും ആരോപിച്ചു. ജുഡീഷറിയെ മറികടന്നുള്ള കൊലപാതകങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു കോൺഗ്രസ് നേതാവ് ശശി തരൂർ എംപി പ്രതികരിച്ചു. പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷമുണ്ടെന്നും എന്നാൽ നീതി നടപ്പാക്കേണ്ടത് ശരിയായ നിയമസംവിധാനത്തിലൂടെയായിരിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ രേഖാ ശർമ പറഞ്ഞു.
നവംബർ 28നാണ് വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാദ്നഗർ ദേശീയപാതയിൽ പാലത്തിനടിയിൽ കണ്ടെത്തിയത്. നവംബർ 27നാണ് നാലംഗ സംഘം വെറ്ററിനറി ഡോക്ടറായ യുവതിയെ മാനഭംഗപ്പെടുത്തിയശേഷം ചുട്ടുകൊന്നത്. പിറ്റേന്ന് പുലർച്ചെ കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തി. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ ഡോക്ടറുടെ സ്കൂട്ടറിന്റെ ടയർ പ്രതികൾ പഞ്ചറാക്കി. സ്കൂട്ടർ ശരിയാക്കിത്തരാമെന്നു പറഞ്ഞ് രംഗത്തെത്തിയ പ്രതികൾ യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം കത്തിക്കുകയായിരുന്നു.