ന്യൂഡൽഹി: നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെയും ആർഭാടവസ്തുക്കളുടെയും പുകയിലയുടെയും ജിഎസ്ടി വർധിപ്പിക്കാൻ ആലോചന. 18-നു ചേരുന്ന ജിഎസ്ടി കൗൺസിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണു സൂചന.
അഞ്ചു ശതമാനം ജിഎസ്ടി ഉള്ള സ്ലാബിലെ നികുതി ആറു ശതമാനമായി കൂട്ടുന്നതാണ് പ്രധാന നിർദേശം. ഭക്ഷ്യവസ്തുക്കൾ, ചെരിപ്പുകൾ, സാധാരണ വസ്ത്രങ്ങൾ, തേയിലപ്പൊടി, കാപ്പിപ്പൊടി, മണ്ണെണ്ണ, രാസവളങ്ങൾ, ഇൻസുലിൻ തുടങ്ങിയ അഞ്ചു ശതമാനം നികുതി ഉള്ള ഇനങ്ങളാണ്.
ഇതേപോലെ, ആർഭാടവസ്തുക്കളുടെയും വാഹനങ്ങളുടെയും മേലുള്ള സെസ് വർധിപ്പിക്കുന്നതും ആലോചനയിലാണ്. സംസ്ഥാനങ്ങൾക്കു ജിഎസ്ടി മൂലം നികുതി വരുമാനം കുറഞ്ഞതിനു നഷ്ടപരിഹാരം നല്കാൻ എന്നപേരിലാണു പുകയില ഉത്പന്നങ്ങൾ, കോളകൾ, വാഹനങ്ങൾ തുടങ്ങിയവയ്ക്ക് സെസ് ഏർപ്പെടുത്തിയത്. ചെറുകാറുകൾക്ക് വിലയുടെ ഒരു ശതമാനമാണു സെസ്. പുകയില ഉള്ള പാൻമസാലയ്ക്ക് 204 ശതമാനവും.ജിഎസ്ടി പിരിവിന്റെ അഞ്ചു ശതമാനമാണ് അഞ്ചു ശതമാനം നികുതിയുള്ള സ്ലാബിൽനിന്നു കിട്ടുന്നത്. ഇത് ഒരു ശതമാനം കൂട്ടിയാൽ മാസം ആയിരം കോടി രൂപ അധികം കിട്ടും.
പ്രതിമാസം 1.18 ലക്ഷം കോടി രൂപ ലക്ഷ്യമിട്ടെങ്കിലും ജിഎസ്ടി പിരിവ് ഈ വർഷം മൂന്നു തവണയേ ഒരു ലക്ഷം കോടി രൂപയിലെത്തിയുള്ളൂ. ഇതുമൂലം സംസ്ഥാനങ്ങൾക്കുള്ള വിഹിതം കുറഞ്ഞു.
അവശ്യസാധനങ്ങളുടെ ജിഎസ്ടി കൂട്ടും
12:32 AM Dec 07, 2019 | Deepika.com