ന്യൂഡൽഹി: ലോക്സഭയിൽ കേരള എംപിമാരും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നേർക്കുനേർ നിന്നുള്ള വാക്പോരിൽ നാടകീയ രംഗങ്ങൾ. ഇരുപക്ഷവും ഒട്ടും വിട്ടുകൊടുത്തില്ല. സഭയിലെ പ്രതികരണത്തിന്റെ പേരിൽ മാപ്പു പറയണമെന്ന സ്മൃതി ഇറാനിയുടെ ആവശ്യം യഥാർഥ വിഷയത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നു ഡീൻ കുര്യാക്കോസ് പറഞ്ഞു.
വനിതകൾക്കുവേണ്ടി സംസാരിച്ചതിന് ഇനി തിങ്കളാഴ്ച പ്രതിപക്ഷം തനിക്കെന്തു ശിക്ഷയാണ് നൽകാനിരിക്കുന്നതെന്ന് അറിയില്ലെന്നാണ് സ്മൃതി സഭയ്ക്കു പുറത്തു പ്രതികരിച്ചത്. സ്ത്രീകൾക്കുനേരേ വർധിച്ചു വരുന്ന മാനഭംഗങ്ങളും അതിക്രമങ്ങളും കോണ്ഗ്രസ് സഭയിൽ ഉന്നയിച്ചതിനെത്തുടർന്നായിരുന്നു ഇന്നലത്തെ സംഘർഷം. ഒരു വശത്ത് രാമക്ഷേത്രം പണിതുയർത്തുകയും മറുവശത്ത് സീതയെ തീ കൊളുത്തുകയും ചെയ്യുകയാണെന്ന് കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. തുടർന്ന് ഉന്നാവോ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം നൽകാത്തതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് വാക്കൗട്ട് നടത്തി.
വാക്കൗട്ടിനു ശേഷം മടങ്ങിയെത്തിയപ്പോൾ വിഷയത്തിൽ സംസാരിച്ചു കൊണ്ടിരുന്ന മന്ത്രി സ്മൃതി ഇറാനി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനിടെ പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള എംപിമാർ എഴുന്നേറ്റതോടെയാണ് സഭാതലം സംഘർഷവേദിയായത്. താൻ മന്ത്രിയും എംപിമായുമാണ്. തന്റെ അഭിപ്രായങ്ങൾ പാർലമെന്റിൽ പറയാനുള്ള അവകാശവുമുണ്ട്. വനിതകൾക്കെതിരേയുള്ള അതിക്രമങ്ങളെ അപലപിക്കുന്നവർ വനിതാ അംഗത്തോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും അവർ ചോദിച്ചു. എഴുന്നേറ്റു നിന്ന എംപിമാരോട് ഒച്ചയെടുക്കരുതെന്നും അവരുടെ സീറ്റിലിരിക്കാനും മന്ത്രി കയർത്തു തന്നെ പറഞ്ഞു. അതോടെ ഡീൻ കുര്യാക്കോസും ടി.എൻ. പ്രതാപനും ഇരിപ്പടം വിട്ടു പുറത്തേക്കിറങ്ങി മുന്നിലേക്ക് നീങ്ങി നിൽക്കുകയായിരുന്നു.
കയർത്തു സംസാരിക്കുന്ന മന്ത്രിയോട് തിരികെ കയർത്ത് ഡീൻ മുന്നിലേക്ക് കയറി നിന്നു. തന്നെ കൈയേറ്റം ചെയ്യാനാണെങ്കിൽ ഇങ്ങോട്ട് വരൂ എന്നാക്രോശിച്ച് ഇരിപ്പടം വിട്ടിറങ്ങിയ സ്മൃതി ഇറാനിയും നടുത്തളത്തിലേക്ക് കയറി നിന്നു. അതോടെ രംഗം അസാധാരണ സംഘർഷാവസ്ഥയിലേക്കു നീങ്ങി.
ഡീൻ കുര്യാക്കോസിനെയും ടി.എൻ. പ്രതാപനെയും സുപ്രിയ സുലേ ഉൾപ്പടെയുള്ള എംപിമാർ പിന്തിരിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവഡേക്കറും പ്രഹ്ലാദ് ജോഷിയും എത്തി സ്മൃതി ഇറാനിയെയും പിന്തിരിപ്പിച്ചിരുത്തി. കയർത്തുസംസാരിച്ച് മുന്നോട്ടു കുതിച്ചാണ് പ്രതാപൻ ഇറങ്ങിയത്. ഷർട്ടിന്റെ കൈകൾ മുകളിലേക്കു വലിച്ചുകയറ്റിക്കൊണ്ടാണ് എംപിമാർ ഉച്ചത്തിൽ സംസാരിച്ചത്. എംപിമാർ മാപ്പു പറയണം, വനിതാ മന്ത്രിയെ ഭീഷണപ്പെടുത്തി എന്നുള്ള ആരോപണങ്ങളുമായി ബിജെപി വനിതാ അംഗങ്ങളൊന്നടങ്കം സ്മൃതിക്കൊപ്പം അണിനിരന്നു. വിഷയം രൂക്ഷമാകുന്നതിനു മുൻപ് തന്നെ സ്പീക്കർ ഓം ബിർള ഉച്ചയ്ക്ക് ഒന്നര വരെ സഭ പിരിച്ചുവിട്ടു.
സഭ പിരിഞ്ഞശേഷം ബംഗാൾ വിഷയത്തെ ചൊല്ലി സ്മൃതി ഇറാനിയും തൃണമൂൽ കോണ്ഗ്രസ് എംപി സൗഗത റോയിയും തമ്മിലും വാക്കേറ്റമുണ്ടായി. പിന്നീട് മന്ത്രിമാരും മറ്റ് എംപിമാരും ഇടപെട്ട് അതും ശാന്തമാക്കി.
തനിക്കെതിരായ പ്രതിഷേധത്തിലും പ്രതിപക്ഷ പെരുമാറ്റത്തിലും അങ്ങേയറ്റം കുപിതയായ മന്ത്രി കിസീ കോ നഹി ചോടൂംഗാ (ആരെയും വെറുതെ വിടില്ല) എന്നു പറഞ്ഞത് കുറച്ച് ഉച്ചത്തിലുമായി. അങ്ങേയറ്റം വികാരനിർഭരയായ സ്മൃതി ഇറാനി പിന്നീട് കണ്ണീർ തുടച്ചുകൊണ്ട് ലോക്സഭയിൽ നിന്നിറങ്ങി പോകുന്നതാണു കണ്ടത്.
ഉച്ചയ്ക്കു ശേഷം സഭ വീണ്ടും ചേർന്നപ്പോൾ സ്പീക്കറുടെ ചുമതല ബിജെപി എംപി മീനാക്ഷി ലേഖിക്കായിരുന്നു. ആ സമയം പ്രതിപക്ഷ നിരയിൽ കൊടിക്കുന്നിൽ സുരേഷും അധീർ രഞ്ജൻ ചൗധരിയും മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടെ ബിജെപി വനിതാ എംപിമാർ ഉൾപ്പടെ എഴുന്നേറ്റ് ഡീൻ കുര്യാക്കോസും പ്രതാപനും മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. ഡീനിനെയും പ്രതാപനെയും വിളിച്ചു വരുത്താൻ ആവശ്യപ്പെട്ട ശേഷം സഭ ഒരു മണിക്കൂർ നേരത്തേക്ക് പിരിഞ്ഞു.
ആ ഒരു മണിക്കൂർ നേരവും സ്മൃതി ഇറാനിയും വനിതാ എംപിമാരും സഭയിൽ തന്നെ പ്രതിഷേധവുമായി ഇരുന്നു. തുടർന്ന് സഭ ചേർന്നപ്പോഴും ഡീനും പ്രതാപനും എത്തിയിരുന്നില്ല. അതോടെ വിഷയത്തിൽ സംസാരിക്കാൻ മറ്റ് അംഗങ്ങൾക്ക് മീനാക്ഷി ലേഖി അവസരം നൽകി. എംപിമാർ സംസാരിച്ചു കഴിഞ്ഞതോടെ വിഷയത്തിൽ തീരുമാനമാകാതെ സഭ മറ്റൊരു നടപടികളിലേക്കും കടക്കാതെ ഇന്നലത്തേക്ക് പിരിയുകയും ചെയ്തു.
ലോക്സഭയിൽ അങ്കക്കലി
12:16 AM Dec 07, 2019 | Deepika.com